
ദില്ലി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്. പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകൾ പ്രകാരം ഇന്നാണ് പൗരത്വം നൽകിയത്. ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തിരുന്നു. ഇതിനിടയിലാണ് പൗരത്വം നൽകിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. ജൂൺ ഒന്നിന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗാളിൽ തെരഞ്ഞെടുപ്പിൽ സിഎഎ വിഷയം സജീവ ചർച്ചയായിരുന്നു.
2019ൽ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷകൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദേശം. പൗരത്വം നൽകുന്നത് സെൻസസ് ഡയറക്ടർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല.
രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നൽകിയത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികൾക്കാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
Last Updated May 29, 2024, 9:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]