
ചെന്നൈ: വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2008ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ആ ടീമിലെ അംഗമായിരുന്നു രവീന്ദ്ര ജഡേജ. പിന്നീട് ഇരുവരും ഇന്ത്യക്കായും ദീര്‍ഘകാലം കളിച്ചു. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാകുമെന്ന് താന്‍ കരുതിയ താരം വിരാട് കോലിയായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് രവീന്ദ്ര ജഡേജയിപ്പോള്‍. ആര് അശ്വിന്റെ യുട്യൂബ് ചാനലിലാണ് ജഡേജ ലോകകപ്പ് നേട്ടത്തെക്കുറിച്ച് മനസുതുറന്നത്.
അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ടീമില്‍ ഇന്ത്യക്കായി ദീര്‍ഘകാലം കളിക്കുമെന്ന് താന്‍ പ്രതീക്ഷിച്ച താരം സൗരഭ് തിവാരിയായിരുന്നുവെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും സൗരഭ് പ്രതിഭയുള്ള താരമായിരുന്നുവെന്ന് ജഡേജ വ്യക്തമാക്കി. പിന്നീട് അവന്റെ കരിയറിന് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും ജഡേജ പറഞ്ഞു. ഇന്ത്യൻ സീനിയര്‍ കുപ്പായത്തില്‍ മൂന്ന് ഏകദിനങ്ങളില്‍ മാത്രമാണ് സൗരഭ് തിവാരി കളിച്ചത്. ധോണിയെപ്പോലെ നീണ്ട മുടിയുമായി ഇന്ത്യൻ ക്രിക്കറ്റിലെത്തിയ സൗരഭ് തിവാരി 2010ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി സൗരഭ് തിവാരി കളിച്ചെങ്കിലും കാര്യമായി ശോഭിക്കാനായില്ല.
അണ്ടര്‍ 19 ലോകക്പില്‍ ലോകകപ്പില്‍ വിരാട് കോലിയുടെ പ്രകടനം കണ്ടപ്പോള്‍ അദ്ദേഹം ഇന്ത്യയുടെ മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരമാണെന്ന് തോന്നിയിരുന്നുവെന്നും ജഡേജ പറഞ്ഞു. കോലിയുടെ കളി ടോപ് ഓര്‍ഡറിന് യോജിച്ചതായിരുന്നു. താന്‍ കരുതിയതുപോലെ കോലി മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാവുകയും ചെയ്തു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നല്ലോ വിരാട് കോലിയെന്നും പിന്നീട് വിരാടിന്റെ ബൗളിംഗിന് എന്തുപറ്റിയെന്നും അശ്വിന് ചോദിച്ചപ്പോള്‍ വീഴാതെ എറിയണമെങ്കില്‍ തന്റെ ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടിവരുമെന്ന് കോലിക്ക് മനസിലായെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ജഡേജയുടെ മറുപടി. പ്രഫഷണല്‍ ക്രിക്കറ്റര്‍ എങ്ങനെയായിരിക്കണമെന്നതിന് മികച്ച മാതൃകയാണ് കോലിയെന്നും ജഡേജ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]