
ഉഷ്ണതരംഗ സാധ്യത: ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് നിരീക്ഷണ ടീമുകൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി . ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത – പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശഭരണസ്ഥാപന തലത്തിൽ നടപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണം.’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘ഓട്ടോ – ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ തുടങ്ങിയവർക്കു വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്കു പുതുക്കിയ സമയക്രമം ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. വിനോദ സഞ്ചാരികൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാ നിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.’’ – മുഖ്യമന്ത്രി നിർദേശിച്ചു.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജലക്ഷാമം മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജലസംഭരണികൾ ശുചീകരിച്ചും പരമാവധി വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി.
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ചൂടിൽ നിന്നാവശ്യമായ സംരംക്ഷണം നൽകുന്നതു പോലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണമെന്നതിനാൽ ഇവയ്ക്കാവശ്യമായ ശുദ്ധജലമടക്കം ഉറപ്പു വരുത്തണം. വനം- വന്യജീവി സംഘർഷം പരമാവധി കുറയ്ക്കുന്നതിനു വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും കൃത്യമായി ഉറപ്പു വരുത്തണം.
ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാർഡ് സഭകൾ, കൺവൻഷനുകൾ എന്നിവ ചേർന്ന് പൊതുചർച്ച ഉണ്ടാകണം. വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കും ജാഗ്രത നൽകണം. ഇവർക്കാവശ്യമായ കുടിവെള്ള ലഭ്യതയ്ക്കു സമീപ ഹോട്ടലുകളുമായി സഹകരിക്കാം. കിടപ്പുരോഗികൾ, പ്രായമായവർ എന്നിവർക്കു വീടിനുള്ളിലും പ്രത്യേക ശ്രദ്ധ ഇക്കാലയളവിൽ ഉണ്ടാകണം. ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് നിരീക്ഷണ ടീമുകൾ രൂപീകരിക്കുകയും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യണം. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പ്രത്യേക നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ടു നൽകണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും ഇവർക്ക് ആവശ്യമായ അഭയം നൽകേണ്ട സാഹചര്യത്തിൽ അതു പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തണലുള്ളതും വൃക്ഷങ്ങളുള്ളതുമായ പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ഇക്കാലയളവിൽ പൊതുജനങ്ങൾക്കു വിശ്രമിക്കുന്നതിനായി തുറന്നു നൽകണം. താപനില അളക്കാൻ കഴിയുന്ന മാപിനികൾ വ്യാപകമാക്കുകയും അവ നിരീക്ഷിച്ച് തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. തദ്ദേശീയ, പരമ്പരാഗത അറിവുകൾ പ്രാദേശികമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കാം. ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാകണം ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ടു തയാറാക്കേണ്ടത്. ഹരിത ഇടങ്ങൾ സൃഷ്ടിച്ചും നഗരാസൂത്രണ രേഖയിലടക്കം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തിയും ഗ്രീൻ സാങ്കേതിക വിദ്യ, കൂൾ റൂഫിങ് കെട്ടിട നിർമ്മാണ രീതികൾ എന്നിവ പിന്തുടരുകയും ചെയ്യണം. കാർബൺ ബഹിർഗമനം പരമാവധി കുറച്ചും തണൽ മരങ്ങൾ വ്യാപകമായി നട്ടുവളർത്തിയും ഏകോപിതമായ നടപടികൾ വിവിധ വകുപ്പുകൾ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, കെ.എൻ ബാലഗോപാൽ, വി.ശിവൻകുട്ടി, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, ആർ.ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ വകുപ്പ് മേധാവികൾ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.