
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ തിരയാൻ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങൾ താൻ കണ്ടെത്തിയതായി ഈശ്വർ മാൽപെ പറഞ്ഞു. സ്റ്റേ വയറിനൊപ്പമാണ് തടിക്കഷ്ണങ്ങൾ കണ്ടെത്തിയതെന്ന് ഈശ്വർ മാൽപെ പറയുന്നു. തടി നിറച്ച ലോറിയുമായാണ് അർജുൻ ഷിരൂരിൽ നിന്ന് വന്നുകൊണ്ടിരുന്നത്. ഈശ്വർ മാൽപെയുടെ വാക്കുകൾ 13-ാം ദിനത്തിലെ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്. ഇന്ന് സ്വന്തം റിസ്കിൽ പുഴയിലിറങ്ങുമെന്ന് മാൽപെ പറയുന്നുണ്ടെങ്കിലും മാൽപെയുടെ സംഘം പുഴയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് രാവിലെ ചേരുന്ന അവലോകന യോഗത്തിനുശേഷം അറിയാനാകും. (eshwar malpe search for arjun shirur landslide)
ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്നാണ് ഈശ്വർ മാൽപെ പറയുന്നത്. എന്നിരിക്കിലും ഇതിലും പ്രയാസമേറിയ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒഴുക്കുകൊണ്ട് ഒന്നും കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയെന്നും അദ്ദേഹം ഷിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Read Also:
ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.
പരിശോധനകളിൽ അടിത്തട്ടിലെത്താൻ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തിയിരുന്നത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു.
Story Highlights : eshwar malpe search for arjun shirur landslide
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]