
ഭക്ഷണം മരുന്നാണ്. എന്നാൽ, ആ മരുന്ന് മയക്കുമരുന്നിനെക്കാൾ മാരകമായാലോ? അതാണിപ്പോൾ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യമല്ല രുചിയാണ് പ്രധാനം. നാവിന് ഉന്മാദം പകരുന്ന എന്തും തിന്നാൽ ഇന്ന് മലയാളി ഒരുക്കമാണ്. അതോടെ മലയാളി മലയാളി അല്ലാതായി മാറിയി. ഇന്ന് കൂണുപോലെ ഹോട്ടലുകളും മന്തി കടകളും മുളച്ചുപൊന്തുകയാണ്. അവിടങ്ങളിലെല്ലാം അമ്പിട്ടാൽ കടക്കാത്ത തരത്തിൽ ആബാലവൃദ്ധം ജനങ്ങളും ഉണ്ടാവും. മലയാളികളുടെ മാറിയ ഭക്ഷണശീലത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളെക്കുറിച്ചും കേരളകൗമുദി ഓൺലൈനോട് സംസാരിക്കുകയാണ് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ആയ പ്രീതി ആർ നായർ
മയക്കുമരുന്നിനെപ്പോലെ തന്നെ
മനുഷ്യന്റെ സ്വഭാവം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് വിദേശങ്ങളിൽ നടത്തിയ പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. ഉപ്പ്, എരിവ്, കൂടിയ അളവിൽ മസാല, എണ്ണ എന്നിവ ചേർന്ന ഭക്ഷണങ്ങളാണ് സ്വഭാവത്തെ തന്നെ ആകെ മാറ്റുന്നത്. ദേഷ്യം, ആക്രമണാത്മകത, പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുക, നിസാര കാരണങ്ങൾക്കുപോലും പൊട്ടിത്തെറിക്കുക തുടങ്ങിയവയാണ് ഇത്തരം ഭക്ഷണം പതിവാക്കിയവരിൽ പൊതുവെ കാണുന്നത്. ഇതിനൊപ്പം തന്നെയാണ് അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും. പഞ്ചസാര കൂടുതൽ അങ്ങിയ ഭക്ഷണം കഴിക്കുന്നവരോടൊപ്പം ദേഷ്യം, അസ്വസ്തത തുടങ്ങിയവ കൂടെക്കൂടും. പേസ്ട്രി, ഐസ്ക്രീം, ചോക്ലേറ്റ്, ലഡു തുടങ്ങിയവയൊക്കെ പ്രതിപ്പട്ടികളിൽ ഉള്ള ഐറ്റങ്ങളാണ്. പൊതുവെ പാവമായ നമ്മുടെ തക്കാളിപോലും അമിതമായി ഉപയോഗിച്ചാൽ ദേഷ്യം കൂടും.
ദേഷ്യം കൂട്ടുന്ന ഭക്ഷണങ്ങൾ ഒരാളുടെ മൂഡ് ആകെ മാറ്റും. അയാൾ എന്തൊക്കെചെയ്യുമെന്ന് പറയുക പോലും അസാദ്ധ്യമാണ്. ആക്രമിക്കാനോ കൊല്ലാനോ പോലും മടിച്ചേക്കില്ല എന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ വ്യക്തമാകുന്നത്. ഇത്തരം ഭക്ഷണങ്ങൾ ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നലുണ്ടാക്കുകയും ചെയ്യും.
ആ തോന്നലിന് പിന്നിൽ..
ബേക്കറികളിലെയും ഹോട്ടലുകളിലെയും ഭക്ഷണങ്ങൾ ഒരാളെ അത്തരം ഭക്ഷണങ്ങൾക്ക് അടിമകളാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിൽ ചേർക്കുന്ന ചില ഘടകങ്ങളാണ് ഇതിന് പ്രധാന കാരണം. ഒരുതവണ കഴിച്ചാൽ വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നലുണ്ടാക്കും. അജിനോമോട്ടാേ പോലുള്ള ചില ഘടകങ്ങളാണ് ഇതിന് കാരണം. ഇത്തരം അഡിക്ടീവ് ഘടകങ്ങൾ ചേർക്കുന്ന ഭക്ഷണങ്ങൾ എത്ര കഴിച്ചാലും മതിയാവുന്നില്ല എന്ന തോന്നലിനൊപ്പം ആ ഭക്ഷണത്തോടുള്ള ആസക്തി കൂടുതൽ ഉണ്ടാവുകയും ചെയ്യും. കഴിച്ചുതുടങ്ങുമ്പോൾ ചെറിയ അളവിലായിരിക്കും. എന്നാൽ അധികനാൾ കഴിയുന്നതിന് മുമ്പുതന്നെ കഴിക്കുന്നതിന്റെ അളവ് കാര്യമായി കൂടുകയും ചെയ്യും.
തലച്ചോറിലെ സെറോട്ടോണിൻ എന്ന ഹോർമോണാണ് ഇവിടത്തെ വില്ലൻ. സന്തോഷം ഉണ്ടാക്കുന്ന ഹോർമോണാണാണിത്. പഞ്ചസാര അടങ്ങിയ ഭക്ഷണം ഈ ഹോർമാേണിന്റെ അളവ് കൂട്ടുന്നതോടെ നമ്മൾ അറിയാതെ അത്തരം ഭക്ഷണങ്ങൾക്ക് അടിമകളായി മാറുകയാണ് ചെയ്യുന്നത്. സന്തോഷം ഉണ്ടാകുന്നതുകൊണ്ട് ഇത്തരം ഭക്ഷണം കഴിക്കാന്നുള്ള പ്രചാേദനം തലച്ചോർ നൽകുകയും നമ്മൾ അതിന് വശംവദരാവുകയും ചെയ്യും. ശരിക്കും മയക്കുമരുന്ന് പ്രവർത്തിക്കുന്നതുപോലെയാണിത്. നമ്മുടെ കുടലിലെ മോശം ബാക്ടീരിയകളുടെ അളവ് കൂടിയാലും മധുരം അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന തോന്നലുണ്ടാക്കും. കാർബണേറ്റഡ് ഡ്രിങ്ക്സും ഇതിൽപെടുതാണ്.
ആ കുഴിമന്തിയല്ല ഈ കുഴിമന്തി
അറേബ്യൻ ഭക്ഷണമായ കുഴിമന്തി ഇന്ന് കേരളത്തിലെ ഏത് കുഗ്രാമത്തിലും കിട്ടും . പക്ഷേ, ഇതിൽ ഒട്ടുമുക്കാലിനും ഒറിജിനൽ കുഴിമന്തിയുമായി ഒരു സാമ്യവും ഇല്ല എന്നതാണ് സത്യം. മാത്രമല്ല രുചിക്കുവേണ്ടിയും ആൾക്കാരെ അടിമകളാക്കാൻ വേണ്ടിയും ഒറിജിനലിൽ ചേർക്കാത്ത പല ചേരുവകളും ഇവിടെ ചേർക്കുന്നുണ്ട്. ഇതോടെ ഇത് അനാരോഗ്യകരമാകും. ഇതിനൊപ്പം മയെണൈസ് കൂടിയാകുമ്പോൾ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും. മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന മയെണൈസ് ഉണ്ടാക്കിയാൽ അപ്പോൾ തന്നെ അത് ഉപയോഗിച്ച് തീർക്കണം. രണ്ടുമണിക്കൂറിൽ കൂടുതൽ ഇത് സൂക്ഷിച്ചാൽ മോശം ബാക്ടീരിയകൾ ഇതിൽ ഉണ്ടാവുകയും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും തൻമൂലം മരണത്തിനുപോലും ഇടയാക്കിയേക്കും.
കുഴിമന്തിയിലെ എണ്ണയും കൃത്രിമി നിറങ്ങളുമാണ് ആരോഗ്യത്തിന് ഏറ്റവും പ്രശ്നക്കാർ. ഇത് പതിവായി കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുളള സാദ്ധ്യത വളരെകൂടുതലാണ്. ഇന്ന് യുവാക്കളിൽ ഹൃദ്രോഗം കൂടാൻ ഉളള പ്രധാന കാരണവും ഇതുതന്നെയാണ്. മോശം കാെഴുപ്പും കാർബോ ഹൈഡ്രേറ്റും മാത്രം അടങ്ങിയ ഇത് കഴിക്കുന്നത് കാൻസർ വരാനുളള സാദ്ധ്യതയും കൂട്ടുന്നു. ഹോട്ടലിൽ നിന്നുള്ള ബിരിയാണി കഴിച്ചാൽ നമുക്ക് തോന്നു മന്ദതയ്ക്ക് പിന്നിലുളളതും അതിലെ എണ്ണയും മറ്റും തന്നെയാണ്.
ചായകുടിക്കണോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടയും വാഴയ്ക്കാ അപ്പവും ഉണ്ടാക്കുന്ന കടയുടെ സമീപത്തുകൂടി പോകുമ്പോൾ കടയ്ക്കുള്ളിലേക്ക് കടന്നുചെല്ലാൻ നമ്മെ പ്രേരിപ്പിക്കുന്നതിൽ പ്രധാനം മണമാണ്. ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായ ട്രാൻസ് ഫാറ്റാണ് മണത്തിന് കാരണക്കാരൻ. എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന സാധാരണ ഫാറ്റ് ട്രാൻസ് ഫാറ്റായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കുന്ന കടക്കാൻ ദിസവങ്ങളോളം എണ്ണ മാറ്റാതെ വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്. ഹൃദയത്തിന് ഏറ്റവും പ്രെ്നം ഉണ്ടാക്കുന്നത് ട്രാൻസ് ഫാറ്റാണ്.
ചായയും കോഫിയും അഡിക്ടീവ് ഫുഡുകളുടെ വിഭാഗത്തിൽ പെടുത്താവുന്നതാണ്. അമിതമായി കഴിക്കുമ്പോഴാണ് പ്രശ്നമാകുന്നത് എന്നത് പ്രത്യേകം ഓർക്കണം. പഞ്ചസാര കൂടുതൽ ഉപയോഗിക്കുന്ന ഒരു ചായയിൽ നിന്ന് എഴുപത് കലോറിവരെ ലഭിക്കും. അങ്ങനെവരുമ്പാേൾ ദിവസം നാലോ അഞ്ചോ ചായകുടിച്ചാൽ എത്ര കലോറി ശരീരത്തിൽ എത്തുമെന്ന് നോക്കുക. നന്നായി ജോലിചെയ്യുന്ന ഒരാൾക്കുതന്നെ ദിവസം1500 കലോറി മതിയാവും.
ബുഫേ അങ്ങനെയല്ല കഴിക്കേണ്ടത്
ബുഫേ നല്ലൊരു ഭക്ഷണരീതിയാണ്. പക്ഷേ, നമ്മൾ അത് കഴിക്കുന്ന രീതിയിലാണ് പ്രശ്നം. സൂപ്പുകൾ ആദ്യം ഉപയോഗിക്കണം, അതിനുശേഷം സാലഡുകൾ. തുടർന്നാണ് മെയിൻ ഭക്ഷണത്തിലേക്ക് കടക്കേണ്ടത്. അതുതന്നെ കാർബോ ഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞവ നമുക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് കഴിക്കുക. പക്ഷേ, ഇവിടെ ഇതൊന്നും പാലിക്കാറില്ല. പൊരിച്ചതും വറുത്തതും കൂടുതൽ എടുക്കാനാണ് ഭൂരിപക്ഷത്തിനും താൽപ്പര്യം. അവ മതിയാവോളം തിന്നശേഷം വയറിൽ സ്ഥലമുണ്ടെങ്കിൽ മാത്രം സാലഡും സൂപ്പുമൊക്കെ കഴിക്കാം എന്നാണ് അവരുടെ വിചാരം. ഭക്ഷണം കഴിച്ച കൈകൊണ്ടുതന്നെ വിഭവങ്ങൾ വീണ്ടും കോരിയെടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ സദ്യയ്ക്കും വില്ലൻ പരിവേഷം തന്നെയാണ് വിദഗ്ധർ നൽകുന്നത്.
കുട്ടികളെ ശ്രദ്ധിക്കണേ
പാക്കറ്റ് ഫുഡ് ഉണ്ടെങ്കിൽ കുട്ടികളെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വറുത്തതോ പൊരിച്ചതോ ഒരു പാക്കറ്റും ഒരു മൊബൈൽ ഫോണും കൊടുത്താൽ എത്രസമയം വേണമെങ്കിലും കുട്ടികൾ ഒരേ ഇരുപ്പിൽ ഇരിക്കും. പാക്കറ്റിലെ ഭക്ഷണം തീരുമ്പോഴേ വീണ്ടും പ്രശ്നമുണ്ടാക്കൂ. അപ്പോൾ ഒരു പാക്കറ്റ് കൂടി കൊടുക്കും. ഒപ്പം വളരുന്ന പ്രായമല്ലേ, കുട്ടികൾ ഇപ്പോഴാണ് കഴിക്കേണ്ടത് എന്നൊരു കമന്റും. എങ്കിൽ അറിയുക, നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണ്. ചെറുപ്രായത്തിലേ കുട്ടികളെ മാരക രോഗത്തിന് അടിമകളാക്കുകയാണ് ചെയ്യുന്നത്. ആൻജിയോ പ്ളാസ്റ്റിക്കും ബൈപ്പാസ് സർജറിക്കും വിധേയാരാകുന്ന പതിനെട്ടുപോലും തികയാത്തവരുടെ എണ്ണം കൂടിയവരികയാണ്. പൊണ്ണത്തടിയും കാൻസറുമൊക്കെ നമ്മൾ വിലകൊടുത്ത് വാങ്ങുന്നതാണെന്ന് പലരും മനസിലാക്കുന്നേയില്ല.
നല്ലെതെടുക്കില്ല
വിദേശത്തേത് എന്നുപറഞ്ഞാൽ എന്തും നാം സന്തോഷത്തോടെ സ്വീകരിക്കും. ഭക്ഷണം ഉൾപ്പെടെ. പക്ഷേ നല്ല സ്വീകരിക്കില്ല. വിദേശികൾ മാംസാഹരത്തിനൊപ്പം ധാരാളം പച്ചക്കറികളും ഇലവർഗങ്ങളുമൊക്കെ കഴിക്കും. നമ്മൾ വിദേശ ഭക്ഷണത്തിലെ ചേരുവകളിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയപ്പോൾ പച്ചക്കറികളും ഇലകളും കഴിക്കണമെന്നതും സൗകര്യപൂർവം മറന്നു. വിദേശികൾ വ്യായാമത്തിന് നൽകുന്ന പ്രാധാന്യവും നാം ബോധപൂർവം മറന്നു. മൂന്നുനേരവും ഉയർന്ന കലോറിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്ന മലയാളികൾക്കാണ് വ്യായാമം ആവശ്യം.