
തൃണമൂലിനെ അടുപ്പിക്കാതെ കോൺഗ്രസ്; അഭയം തന്നവരെ ‘കൈ’വിടാന്‍ വയ്യാതെ അൻവർ: വിലപേശി യുഡിഎഫിൽ എത്തുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിലപേശല്‍ തന്ത്രവുമായി കളം നിറയുമ്പോൾ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് നിലവിൽ കോണ്‍ഗ്രസ്. തൃണമൂലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ നല്കിയ കത്തു പരിഗണിച്ചപ്പോള്‍ തന്നെ യുഡിഎഫ് നേതൃത്വം അന്‍വറിനെ ഇക്കാര്യം അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് ഹൈക്കമാന്‍ഡിന് കടുത്ത എതിര്‍പ്പാണുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
ദേശീയ പാര്‍ട്ടിയായ തൃണമൂലിനെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഇതു മുന്നണിയില്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും. നിലവിലെ സാഹചര്യത്തില്‍ തൃണമൂലിന്റെ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതു കണക്കിലെടുത്താണ് അന്‍വറിനോട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലും ഘടകകക്ഷിയുടെ ഭാഗമാകുകയോ ചെയ്യുകയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
ആര്‍എംപി മാതൃകയില്‍ സഹകരിക്കുന്ന കാര്യവും ചര്‍ച്ചയായിരുന്നു. എന്നാല്‍ രണ്ടും വ്യത്യസ്ത സാഹചര്യമാണെന്നാണ് അന്‍വര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇടതുസ്വഭാവമുള്ള ആര്‍എംപിക്ക് പുറത്തുനിന്ന് സഹകരിക്കുന്നതാണ് താല്പര്യം. അതേസമയം യുഡിഎഫിന്റെ ഭാഗമായി മാറണമെന്നതാണ് അന്‍വറിനൊപ്പം ഇടതുമുന്നണി വിട്ട് എത്തിയ ഭൂരിപക്ഷത്തിന്റെയും ആവശ്യം. ആപത്തുകാലത്ത് ഒപ്പം നിന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കൈവിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് അന്‍വര്‍. പാര്‍ട്ടി രൂപീകരിച്ച് ഡിഎംകെയുടെ ഭാഗമാകാനുള്ള അന്‍വറിന്റെ ശ്രമം പാളിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് അന്‍വറിന് അഭയം നല്‍കിയത്. യുഡിഎഫിലെ ചര്‍ച്ചകള്‍ക്കു ശേഷം ഒരു പ്രധാന ഘടകകക്ഷി അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള നീക്കം നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും അന്‍വര്‍ എത്താതിരുന്നതില്‍ അവര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്.
അതേസമയം, കത്തു നല്‍കിയിട്ടും യുഡിഎഫിന്റെ ഭാഗമാക്കുന്നതു സംബന്ധിച്ച് തീരുമാനം വൈകിയതോടെ അന്‍വറിന്റെ അനുയായികള്‍ കടുത്ത ആശങ്കയിലാണ്. ഇവരില്‍നിന്നുള്ള സമ്മര്‍ദമാണ് ഇപ്പോള്‍ അന്‍വറും നേരിടുന്നത്. നിര്‍ണായകമായ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്തു പോലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പീന്നീട് എന്താകും അവസ്ഥയെന്നതാണ് അണികളുടെ ചോദ്യം. പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലത്തില്‍ അന്‍വറിനെ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള നീക്കമാണോ കോണ്‍ഗ്രസ് നടത്തുന്നതെന്ന സംശയവും അവര്‍ക്കുണ്ട്. എല്‍ഡിഎഫ് വിടുകയും എന്നാല്‍ യുഡിഎഫില്‍ എത്താന്‍ കഴിയാത്തതുമായ അവസ്ഥ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ബാധിക്കുമെന്നും അന്‍വര്‍ വിഭാഗം നേതാക്കള്‍ കരുതുന്നു.
ആ സാഹചര്യത്തില്‍ ഏതു വിധേനെയും വിലപേശി യുഡിഎഫിന്റെ ഭാഗമാകാനുള്ള അവസാന ശ്രമമാണ് നടക്കുന്നത്. ഇതിനിടെ ലീഗിനെ കൂടി വിഷയത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അന്‍വര്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തി. കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.