
തിരുവനന്തപുരം: കേരളത്തിന് 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നും മഴക്കെടുതിയിൽ തിരുവനന്തപുരത്തിന് 200 കോടിയുടെ കേന്ദ്ര സർക്കാർ കർമ്മ പദ്ധതി ഉറപ്പാക്കിയെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. 2024 ഡിസംബർ വരെ 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ചോർച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക നേരായ രീതിയിൽ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൃത്യ സമയത്ത് ശമ്പളവും പെൻഷനും ലഭിക്കാതെ മാസങ്ങളായി ബുദ്ധിമുട്ടുന്ന കെ എസ് ആർ ടി സി, സർക്കാർ ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളവും പെൻഷനും നൽകണമെന്നും കേന്ദ്ര മന്ത്രി അഭ്യർഥിച്ചു. തീരസംരക്ഷണവും മിനി ഹാർബർ നിർമ്മാണവും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സി പി ഒ റിക്രൂട്ട്മെന്റ് പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണം, തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പിണറായി സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ മഴക്കെടുതിയിൽ 200 കോടിയുടെ കേന്ദ്ര കർമ്മപദ്ധതി
മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരത്ത് 200 കോടി രൂപയുടെ കർമ്മപദ്ധതി കേന്ദ്ര സർക്കാർ കേരളത്തിന് ഉറപ്പ് നൽകിയെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തലസ്ഥാന നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട് പിണറായി വിജയൻ സർക്കാരാണ് ഇതിന്മേൽ വേണ്ട നടപടികൾ ഇനി കൈക്കൊള്ളേണ്ടത്.
2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിനെ വീണ്ടും ഓർമ്മപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വലിയ നാശം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വിവരിച്ചു.
Last Updated May 26, 2024, 5:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]