
മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപ; കാണിക്കയായി 63.89 കോടിരൂപ
സ്വന്തം ലേഖകൻ
ശബരിമല : മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് മണ്ഡലപൂജ- മകരവിളക്ക് ഉത്സവം സംബന്ധിച്ചു സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോണ്‍ഫറൻസ് ഹാളില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പറഞ്ഞു.
കാണിക്കയായി ലഭിച്ചത് 63.89 കോടി (63,89,10,320) രൂപയാണ്. അരവണ വില്പനയില് 96.32 കോടി രൂപ (96,32,44,610) രൂപയും, അപ്പം വില്പനയില് 12.38 കോടി രൂപ (12,38,76,720) രൂപയും ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്കി. പമ്ബാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ പരിമിതികള്‍ക്കിടയിലും ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോര്ഡിനായെന്നും പ്രസിഡന്റ് പറഞ്ഞു.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27- ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.
15, 16, 17, 18, 19 തീയതികളില്‍ എഴുന്നുള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം. തുടര്‍ന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശൻ, ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ ദേവസ്വം കമ്മിഷണര്‍ സി.എൻ. രാമൻ, എക്സിക്യൂട്ടീവ് എൻജിനീയര്‍ രഞ്ജിത്ത് ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]