
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടയതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മിച്ചൽ മാര്‍ഷിന്‍ഛെ ചിത്രം ഏറെ വിവാദമായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമി. എല്ലാ രാജ്യങ്ങളും എടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച ആ കിരീടത്തോട് മിച്ചല്‍ മാര്‍ഷ് ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്ന് ഷമി മാധ്യമങ്ങളോട് പറഞ്ഞു. ആ ചിത്രം എന്നെയും വേദനിപ്പിച്ചു. കാരണം, ലോകകപ്പില്‍ കളിച്ച എല്ലാ രാജ്യങ്ങളും ആ കിരീടം എടുത്ത് തലക്ക് മുകളില്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ മിച്ചല്‍ മാര്‍ഷ് ആ കിരീടത്തിന് മുകളില്‍ കാല്‍വെച്ചിരുന്നത് എനിക്കും ഇഷ്ടപ്പെട്ടില്ല. അയാള്‍ അത് ചെയ്യരുതായിരുന്നുവെന്നും ഷമി പറഞ്ഞു.
അതേസമയം, മിച്ചല്‍ മാര്‍ഷ് ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല് കയറ്റിവെച്ച് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് യുപി സ്വദേശി കേശവ് ദേവ് എന്നയാള്‍ അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷമെ പരാതിയില്‍ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ആറാം ലോകകിരീടം നേടിയത്.
Last Updated Nov 25, 2023, 5:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]