
അങ്കോള: കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറിയിലെ ക്യാബിനുളളിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തി. ഭാഗീകമായി തകർന്ന ലോറി പൂർണമായും കരയിലേക്കെത്തിച്ചതിനുശേഷം ക്യാബിനുളളിൽ കുടുങ്ങികിടക്കുന്ന അർജുന്റെ ശരീരഭാഗങ്ങൾ പൂർണമായും പുറത്തെടുക്കുമെന്ന് ജില്ലാഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജുന്റെ പകുതി ശരീരഭാഗം മാത്രമാണ് ദൗത്യസംഘത്തിന് പുറത്തെടുക്കാനായത്.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിക്കാനുളള ദൗത്യം തുടരുന്നത്. നേരത്തെ തന്നെ ലോറിയിൽ നിന്നും അർജുന്റെ വസ്ത്രങ്ങൾ സഹോദരനായ അഭിജിത്ത് കണ്ടെത്തിയിരുന്നു. ഇനി അവശേഷിക്കുന്നത് അത് മാത്രമാണെന്നും അഭിജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികൾ പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന് 72ാം ദിവസമാണ് അർജുനും ട്രക്കും എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. തകർന്ന ക്യാബിനുള്ളിൽ ജീർണിച്ചനിലയിൽ കുടുങ്ങിക്കിടന്ന മൃതദേഹം ഇന്നലെതന്നെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് നിറുത്തിയിട്ടിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ മുന്നിലെ റോഡിൽ നിന്ന് 120 മീറ്റർ ദൂരത്തിൽ 12 മീറ്റർ താഴ്ചയിലായിരുന്നു അത്. നാവികസേനയുടെ ഡ്രോൺ പരിശോധനയിൽ മാർക്ക് ചെയ്തിരുന്ന പോയിന്റ് രണ്ടിലെ (സി.പി-2) മൺകൂനയ്ക്കടിയിൽ ഇന്നലെ രാവിലെയാണ് സ്കൂബ ഡൈവേഴ്സ് സംഘം ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. തലകീഴായി ചെളിക്കുണ്ടിലാണ്ട നിലയിലായിരുന്നു.