
6:43 AM IST:
സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് അറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തിരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
6:43 AM IST:
മാസപ്പടിക്കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
6:42 AM IST:
നീറ്റ് യുജി പരീക്ഷയിലെ പുതുക്കിയ റാങ്ക് പട്ടിക ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദേശപ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്. രണ്ട് ദിവസത്തിനകം പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് എൻടിഎ വ്യക്തമാക്കിയത്. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടി കോടതി റദ്ദാക്കിയിരുന്നു. നാല് ലക്ഷം വിദ്യാർത്ഥികളുടെ മാർക്കിലായിരിക്കും വ്യത്യാസം വരിക. 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും എന്നാണ് വിവരം.
6:41 AM IST:
കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയിൽ രാജ്യം. യുദ്ധവിജയത്തിൻ്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. വിജയ് ദിവസത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ന് ശ്രദ്ധാഞ്ജലി ചടങ്ങുകൾ പങ്കെടുക്കും.രാവിലെ ഒമ്പതര മുതലാണ് പരിപാടി. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം ആർപ്പിക്കും. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
6:41 AM IST:
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്.