
ദില്ലി: പഹൽഗം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് കരുതുന്ന ആദിൽ ഹുസൈൻ ഠോക്കർ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേർന്നത് എന്ന് അന്വേഷണ ഏജൻസികൾ. 2018ൽ പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് തന്നെ ഭീകര സംഘടനകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ആദിൽ പിന്നീട് കുടുംബവുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ആദിലിൻ്റെ വീട് അധികൃതർ സ്ഫോടനത്തിൽ തകർത്തിരുന്നു.
രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഭീകരാക്രമണങ്ങളിൽ ഒന്നിൻ്റെ സൂത്രധാരൻ. അനന്ത് നാഗ് ബിജ് ബെഹാര സ്വദേശി ആദിൽ അഹമ്മദ് ഠോക്കർ. ബിരുദാനന്തര ബിരുദ ധാരിയായ ആദിൽ വീടിനടുത്തുള്ള സ്ഥാപനത്തിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2018 ൽ പരീക്ഷ എഴുതാൻ എന്ന് പറഞ്ഞാണ് ആദിൽ വീട് വിട്ട് പോയത് എന്നാണ് അമ്മ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
വിദ്യാർത്ഥി വിസയിൽ പോയത് പാക്കിസ്ഥാനിലേക്കായിരുന്നു. അതിനു മുൻപേ തന്നെ അതിർത്തിക്കപ്പുറം ഉള്ള ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായെന്നും, അവരുമായി ആശയ വിനിമയവും നടത്തിയിരുന്നു എന്നും ഇൻ്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ആദിൽ പാക്കിസ്ഥാനിലേക്ക് പോയതിനു പിന്നാലെ വീടും കുടുംബവും അധികൃതരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പക്ഷേ പിന്നീട് ഒരിക്കലും കുടുംബവുമായി ആദിൽ ബന്ധപ്പെട്ടില്ല. പാക്കിസ്ഥാനിൽ എത്തിയതിനു പിന്നാലെ ആദിൽ എല്ലാവരിൽ നിന്നും അപ്രത്യക്ഷനായി. 8 മാസത്തോളം ഭീകര സംഘങ്ങളുടെ ക്യാമ്പിൽ പരിശീലനം, ഏറെ നാളുകൾക്ക് ശേഷം ആദിലിൻ്റെ സാന്നിധ്യം ഇന്ത്യയിൽ അന്വേഷണ സംഘത്തിന് വീണ്ടും കണ്ടെത്താനായി.
2024 ഒക്ടോബറിൽ പൂഞ്ച് – രജൗരി മേഖലയിലെ വനത്തിലൂടെ ആണ് ആദിൽ നിയന്ത്രണ രേഖ കടന്നു ഇന്ത്യയിലേക്ക് എത്തിയത്. ശേഷം വനത്തിന് ഉള്ളിൽ തന്നെ ഭീകര സംഘങ്ങൾക്ക് ഒപ്പം തങ്ങി ഒരവസരത്തിനായി കാത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ഒപ്പം ഉണ്ടായിരുന്ന പാക്കിസ്ഥാൻ സ്വദേശി സുലൈമാൻ അടക്കം അതിർത്തി കടന്നതും ആദിലിൻ്റെ സഹായത്തോടെ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഉള്ള അറിവും പരിചയങ്ങളും ആദിൽ ഉപയോഗപ്പെടുത്തി. മാർച്ച് മുതൽ ടൂറിസ്റ്റുകൾ ധരളമായി എത്തുന്ന ബെയ്സരൻ വാലി തെരഞ്ഞെടുത്തു. അന്തരാഷ്ട്ര ശ്രദ്ധ കിട്ടാനാണ് വിനോദ സഞ്ചാരികളെ സംഘം ലക്ഷ്യമിട്ടത്. 22 ന് ബാസരൻ വാലിയിലെ പിക്നിക് സ്പോട്ടിന് സമീപം വനത്തിൽ ഒളിച്ചിരുന്നു ഉച്ചയ്ക്ക് രണ്ടരയോടെ ക്രൂര കൃത്യം നടപ്പാക്കി. ആദിലിനെയും രണ്ട് പാക് സ്വദേശികളെയുമാണ് ഭീകരാക്രമണത്തിൽ റെജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് പ്രധാന പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദിൽ ഉൾപ്പടെയുള്ള സംഘം കശ്മീർ വിട്ടിട്ടില്ല എന്ന നിഗമനത്തിൽ സംസ്ഥാന വ്യാപകമായി ഇപ്പോഴും തെരച്ചിൽ ഊർജിതമാണ്. എവിടെ പോയി ഒളിച്ചാലും വേട്ടയാടി വകവരുത്തും എന്നാണ് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചത്.
തത്സമയ സംഭാഷണ വിവര്ത്തനം, 48 മണിക്കൂർ ബാറ്ററി; റിയൽമി ബഡ്സ് എയർ7 പ്രോ പുറത്തിറങ്ങി, വിലയറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]