
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 352 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ ക്രീസിലെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്.11 റണ്‍സോടെ ധ്രുവ് ജുറെലും നാലു റണ്ണുമായി കുല്‍ദീപ് യാദവും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗിൽ, യശസ്വി ജയ്സ്വാൾ,രജത് പാടീദാര്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്, അശ്വിന് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 172 റണ്‍സ് കൂടി വേണം.
നടുവൊടിച്ച് ഷൊയ്ബ് ബഷീര്‍
ഇംഗ്ലണ്ടിനെ 352 റണ്‍സില്‍ പിടിച്ചുകെട്ടാനായതിന്റെ ആത്മവിശ്വാസത്തില്‍ ക്രീസിലെത്തിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്സണാണ് തുടക്കത്തില്‍ ഞെട്ടിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്റെ കൈകളിലെത്തിച്ച് ആന്ഡേഴ്സണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെ ഉണ്ടായിരുന്നുള്ളു. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും വിക്കറ്റ് പോവാതെ പിടിച്ചു നിന്നു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത യശസ്വി ജയ്സ്വാളിനൊപ്പം മെല്ലെത്തുടങ്ങിയ ഗില്ലും ചേര്‍ന്നതോടെ ഇന്ത്യ മുന്നേറി.
ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് മികച്ച അടിത്തറയൊരുക്കിയപ്പോഴാണ് ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. 65 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 38 റണ്‍സെടുത്ത ഗില്‍ ഒരിക്കല്‍ കൂടി ഒന്നാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയില്ലാതെ മടങ്ങി. ഗില്ലിനുശേഷമെത്തിയ രജത് പാടീദാറിനൊപ്പം യശസ്വി കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 100 കടത്തി. പിന്നാലെ പാടീദാറിനെ(17) മടക്കി ബഷീര്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു. അഞ്ചാമനായി സര്‍ഫറാസിന് മുമ്പ് ക്രീസിലിത്തിയ രവീന്ദ്ര ജഡേജ രണ്ട് സിക്സ് അടിച്ചു തുടങ്ങിയെങ്കിലും ആവേശം അധികം നീണ്ടില്ല. 12 റണ്‍സെടുത്ത ജഡേജയും ഷൊയ്ബ് ബഷീറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
സര്‍ഫറാസും യശസ്വിയും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും യശസ്വിയെ(73) ബഷീറും സര്‍ഫറാസിനെയും(14) അശ്വിനെയും(2) ടോം ഹാര്ട്ലിയും മടക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാലു വിക്കറ്റെടുത്തു.
നേരത്തെ 302-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് 352 റണ്‍സിന് ഓള് ഔട്ടായിരുന്നു. ആദ്യ അര്‍ധസെഞ്ചുറിയുമായി തകര്‍ത്തടിച്ച ഒലി റോബിന്‍സണ്‍(58) ആണ് ഇംഗ്ലണ്ടിനെ 350 കടത്തിയത്. ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.
Last Updated Feb 24, 2024, 3:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]