
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2000 തവണ പൊലീസിനെ വിളിച്ചതിന്റെ പേരിൽ യുകെയിൽ 56 -കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. 22 ആഴ്ചത്തെ തടവാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. 17 വ്യത്യസ്ത മൊബൈൽ നമ്പറുകളിൽ നിന്നായിട്ടാണ് ഇവർ പൊലീസ് എമർജൻസി നമ്പറായ 999 -ലേക്ക് വിളിച്ചത്.
ഇവർ വിളിച്ച 2000 കോളുകളിൽ 1,194 കോളുകൾ കഴിഞ്ഞ വർഷം മാത്രം വിളിച്ചതാണ്. ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇവരുടെ കോളുകൾ കൊണ്ടുമാത്രം അഞ്ച് മാസത്തേക്ക് £4500 (4,63,043.98) ന്റെ നഷ്ടം പൊലീസിനുണ്ടായി എന്നാണ് പറയുന്നത്.
ഇവരുടെ ഈ നിർത്താതെയുള്ള ഫോൺവിളികൾ കാരണം സഹായം വേണ്ട പലരിലേക്കും സമയത്തിന് സഹായം എത്താതെ പോയി എന്നും പൊലീസ് പറയുന്നു. ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്റെ ഭക്ഷണം എവിടെ’ എന്നാണ്. മറ്റൊരിക്കൽ വിളിച്ചു ചോദിച്ചത് ‘വർക്ക് ആൻഡ് പെൻഷൻ ഡിപാർട്മെന്റിന്റെ നമ്പർ എത്രയാണ്’ എന്നാണ്. പിന്നൊരു ദിവസം ആവർത്തിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ‘ഞാൻ പറഞ്ഞ സാധനമെവിടെ’ എന്നും ചോദിച്ച് ബഹളമുണ്ടാക്കി എന്നും പൊലീസ് പറയുന്നു.
ആ സമയത്ത് ഓഫീസർ അവരെ ശാന്തമാക്കാൻ ശ്രമിക്കുകയും അവരുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ജനുവരി 10 -നാണ് ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നത്. നിരവധി കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ശേഷം ഒരുദ്യോഗസ്ഥനെ വർഗീയമായി അധിക്ഷേപിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. കഴിഞ്ഞ മാസമാണ് ഇവർക്കുമേലുള്ള കുറ്റം തെളിഞ്ഞത്.
കുറ്റം തെളിഞ്ഞതിന് പിന്നാലെ ഇവരെ 22 ആഴ്ചത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
Last Updated Apr 23, 2024, 12:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]