
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 30 വിദ്യാർത്ഥികളെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം. സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. നാരായൺപേട്ട ജില്ലയിലെ മഗനൂർ ജില്ലാ പരിഷത്ത് സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയുമുണ്ടാകുകയായിരുന്നു.
തുടർന്ന് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചു. വിളമ്പിയ ഉപ്പുമാവിൽ പുഴുക്കൾ ഉണ്ടായിരുന്നെന്ന് വിദ്യാർഥികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടെന്ന് ചില രക്ഷിതാക്കളും ആരോപിച്ചു. നാല് വിദ്യാർഥികളൊഴികെ മറ്റെല്ലാവരുടെയും നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ അറിയിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്നും കൃത്യനിർവഹണത്തിൽ അനാസ്ഥ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]