
ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല, അമ്മയെ കൊന്ന് കത്തിച്ചു; മകന് ജീവപര്യന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയുടെ തല ചുമരില്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്. രേഖയാണു പ്രതിയെ ശിക്ഷിച്ചത്.
വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടില്‍ കളളപ്പന്‍ എന്ന വിഷ്ണുവാണ് അമ്മ ജനനിയെ കൊന്നു കത്തിച്ചത്. പ്രതി ജനനിയുടെ തല പിടിച്ചു് ചുമരില്‍ ശക്തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. 2023 ഏപ്രില്‍ 22 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. മൃതദേഹം ഭാഗികമായി കത്തിയ ശേഷം പ്രതിതന്നെ ബഹളം ഉണ്ടാക്കി നാട്ടുകാരെ കൂട്ടുകയായിരുന്നു. അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഒരു സ്ത്രീയെ കൂടെ താമസിപ്പിക്കാന്‍ ശ്രമിച്ചതിനെ ജനനി ശക്തമായി എതിര്‍ത്തിരുന്നു. ഈ വിരോധമാണു പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രോസിക്യൂഷന് വാദം.