
അപകടത്തിന് മുൻപേ മുന്നറിയിപ്പ്, സുരക്ഷാ വീഴ്ചയെപ്പറ്റി റിപ്പോർട്ട്; തകരാർ കണ്ടെത്തിയത് എയർ ഇന്ത്യയുടെ 3 വിമാനത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ദിവസങ്ങൾക്ക് മുൻപ് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്. എയർ ഇന്ത്യയുടെ കൈവശമുള്ള മൂന്ന് എയർബസ് വിമാനങ്ങളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചായിരുന്നു ഡിജിസിഎ അന്വേഷണ റിപ്പോർട്ടെന്നും കർശന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, വിമാനദുരന്തം സംഭവിച്ച ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തെ കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശമില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്.
എയർ ഇന്ത്യയുടെ കൈവശമുള്ള 3 എയർ ബസ് വിമാനങ്ങളുടെ ‘ക്രിട്ടിക്കൽ എമർജൻസി എസ്കേപ്പ് സ്ലൈഡ്സ്’ (അടിയന്തരഘട്ടങ്ങളിൽ യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് എസ്കേപ്പ് സ്ലൈഡ്) സമയബന്ധിതമായി സുരക്ഷാ പരിശോധന നടത്തിയിരുന്നില്ലെന്നും ഇതു നടത്താതെയാണ് വിമാനം പറത്തിയിരുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ എയർബസ് എ320 യുടെ സുരക്ഷാ പരിശോധന ഒരു മാസത്തിലധികം വൈകി, മെയ് 15 ന് മാത്രമാണ് എയർ ഇന്ത്യ പൂർത്തിയാക്കിയതെന്നും ഈ കാലയളവിൽ വിമാനം ദുബായ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര റൂട്ടിൽ സർവീസ് നടത്തിയിരുന്ന എയർബസ് എ319 ആയിരുന്നു ഡിജിസിഎ ചൂണ്ടിക്കാട്ടിയ മറ്റൊരു വിമാനം. മൂന്നു മാസത്തിലധികമാണ് ഈ വിമാനത്തിന്റെ പരിശോധന വൈകിയത്. റിപ്പോർട്ടിൽ പറയുന്ന മൂന്നാമത്തെ വിമാനത്തിന്റെ പരിശോധന രണ്ടു ദിവസവും വൈകിയിരുന്നു. അതേസമയം ഡിജിസിഎ ചൂണ്ടിക്കാട്ടിയിട്ടും മന്ദഗതിയിലാണ് എയർ ഇന്ത്യ ഇതിനോടു പ്രതികരിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്തരം വിഷയങ്ങൾ സുരക്ഷയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നാണ് എയർ ഇന്ത്യ മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ, എസ്കേപ്പ് സ്ലൈഡ്സ് പരിശോധ ഉൾപ്പെടെ വിമാനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനയും വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ വിഷയത്തിൽ ഡിജിസിഎയും എയർബസും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ൽ 23 സുരക്ഷാ ലംഘന കേസുകളാണ് ഡിജിസിഎ റിപ്പോർട്ട് ചെയ്തതെന്നും ഇതിൽ 12 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഉൾപ്പെട്ടതാണെന്നും പാർലമെന്റിൽ വ്യോമയാന മന്ത്രി അറിയിച്ചിരുന്നു.