
‘ജീവിക്കാനാകാത്ത സാഹചര്യം; സൗഹൃദത്തെ മോശമായി കണ്ടു’: റസീനയെ ഭീഷണിപ്പെടുത്തിയതിന് തെളിവെന്ന് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ചെയ്യുന്നത്’’– കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയുടെ (40) ആത്മഹത്യക്കുറിപ്പിൽ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ്.
റസീനയും സുഹൃത്ത് റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്നു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ മൊബൈൽ പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി നിഥിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തു. ഭീഷണിക്ക് ആവശ്യമായ തെളിവ് ലഭിച്ചു. കൂടുതൽ ആൾക്കാരുടെ പങ്ക് മനസ്സിലാക്കേണ്ടതുണ്ട്.
സംഭവ സ്ഥലത്തേക്ക് ആരൊക്കെ വന്നെന്ന് വിശദമായി അന്വേഷിക്കും. സംസാരിച്ച് നിൽക്കുമ്പോൾ യുവാക്കൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും റഹീസിനെ സംഘം കൂട്ടിക്കൊണ്ടുപോയെന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്.
സുഹൃത്ത് റഹീസിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യം മനസ്സിലാകൂ. റഹീസിനെ നിലവിൽ കാണാനില്ല. പ്രതികളിലൊരാൾ യുവതിയുടെ ബന്ധുവാണ്. സുഹൃത്ത് കാരണമാണ് മരണമെന്ന് ആത്മഹത്യക്കുറിപ്പിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. റഹീസ് പണം തട്ടിയെടുത്തെന്ന യുവതിയുടെ ബന്ധുക്കളുടെ ആക്ഷേപം പരിശോധിക്കും. ആത്മഹത്യക്കുറിപ്പിൽ അക്കാര്യം ഇല്ല. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.