
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തലിൽ ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശവുമായി പി ജെ കുര്യൻ. ദിവ്യ പൊതുവിടത്തിൽ അഭിപ്രായം പറഞ്ഞു. അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്ട്യമാണെന്നും പി ജെ കുര്യൻ പറഞ്ഞു. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ പറയുന്നത്. ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ. വികലമായ കാഴ്ചപ്പാട് ആണതെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിവിൽ സർവീസ് ഉദ്യോഗസ്ഥ നിഷ്പക്ഷമതിയായിരിക്കണം. എല്ലാവരെയും ഒരുപോലെ കാണണം. ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല. ദിവ്യക്ക് സൈക്കോ -ഫാൻസിയാണ്. ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു. അതിൽ അവർക്ക് പല ഗുണങ്ങളും കിട്ടും. അതിന് വേണ്ടിയായിരുന്നു പുകഴ്ത്തൽ. ഇടതുപക്ഷത്തുള്ളവരെ മാത്രമാണോ നല്ലവരായി ദിവ്യ കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യന് വലതു കണ്ണുമുണ്ട്. വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്. അവരാരും നല്ലവരല്ലേ. നന്മ വേർതിരിച്ചു കാണുന്നത് ഒരുതരം കണ്ണുരോഗമാണെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.
ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരും അപ്പോഴും ജോലി ചെയ്യേണ്ടതാണെന്നും പി ജെ കുര്യൻ ഓര്‍മ്മിപ്പിച്ചു. അതേസമയം, പൊതുവേദിയിലെ ഇടപെടലുകളിൽ പെരുമാറ്റച്ചട്ടം കൊണ്ട് വരാനുള്ള കെപിസിസി തീരുമാനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉന്തും തള്ളും കൂടി വരുന്ന സ്ഥിതിയാണ്. പെരുമാറ്റചട്ടം കോൺഗ്രസിൽ ആവശ്യമായിരുന്നു. കെപിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ തീരുമാനം ഹൈക്കമാന്റിന്റേതാണ്. സംസ്ഥാന കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]