
പത്തനംത്തിട്ട: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പൊലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു.
വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നൽകി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു. അതേസമയം, നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഭീഷണിയുമായി സോഷ്യൽമീഡിയയിൽ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം. എസ് ഗോപി കൃഷ്ണനാണ് ഫേസ്ബുക്കിൽ കമന്റിട്ടത്.
‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം എസ് ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം കുറിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം എസ് ഗോപികൃഷ്ണൻ. എന്നാൽ, നവകേരള സദസിന് പോയിട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയര്‍ത്തുന്നത്.
Last Updated Dec 18, 2023, 10:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]