
ഇസ്രയേല്‍ – പലസ്തീന് സംഘര്‍ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ഒരു സംഘര്‍ഷത്തിന്റെ നീതിയും ന്യായവും അന്വേഷിക്കുന്നിടത്തോളം വ്യര്‍ത്ഥമായ മറ്റൊന്നില്ലെന്ന് തന്നെ പറയാം. അതിനാല്‍ നിലവിലുള്ള അവസ്ഥയില്‍ കാര്യങ്ങള്‍ സമാധാനപരമായി, ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്നതാണ് ഏറ്റവും സാധ്യമായ പരിഹാരവും. 2023 ലെ വിശുദ്ധമാസത്തില്‍ (2023 ഏപ്രിലിൽ) ജറുസലേമിലെ അല്‍ ഹക്സാ പള്ളിക്കുള്ളിലേക്ക് ഇസ്രയേലി സൈന്യം ഇരച്ച് കയറി വിശ്വാസികള്‍ക്ക് നേരെ ടിയര്‍ ഗ്യാസും ബുള്ളറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ചതിന്റെ തിരിച്ചടിയാണ് 2023 ഓക്ടോബര്‍ 7 ലെ ഹമാസ് ആക്രമണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘അടി, അടിക്ക് തിരിച്ചടി’ എന്നത് സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിന് പകരം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുകയെന്നതിന് മറ്റൊരു തെളിവ് കൂടിയാണ് ഇപ്പോള്‍ ഗാസയിലേക്കുള്ള ഇസ്രയേലിന്റെ ഏറ്റവും പുതിയ കടന്ന് കയറ്റവും.
75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട രണ്ട് ചിത്രങ്ങളെയും രണ്ട് വീഡിയോകളെയും കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓക്ടോബര്‍ ഏഴാം തിയതി ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി വീടുകളിലേക്ക് വെടിയുതിര്‍ത്ത് പ്രദേശവാസികളെ ബന്ദികളാക്കി ഗാസയിലേക്ക് പിന്‍വാങ്ങിയതിന് ശേഷമുള്ള രണ്ട് ചിത്രങ്ങള്‍ ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് ഓക്ടോബര്‍ 16 ന് രാവിലെ എട്ട് മണിയോടെ പങ്കുവച്ചു. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഐഡിഎഫ് ഇങ്ങനെ കുറിച്ചു “യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ ഹമാസ് എത്രത്തോളം തയ്യാറാണ് എന്നത് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്.”. തൊട്ട് പിന്നാലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വഫാ ന്യൂസ് ഏജന്‍സി (ഇംഗ്ലീഷ്) ഒരു എഡിറ്റഡ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. ‘കാണുക: പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ വംശഹത്യയുടെ 9 ദിവസങ്ങൾക്ക് ശേഷം #ഗാസയുടെ രൂപം ഇതാണ്.’ തകര്‍ന്ന് മണ്ണോട് ചേര്‍ന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്.
ബോംബ് വര്‍ഷത്തിനിടെ ജീവനുംകൊണ്ടോടി പലസ്തീനികള്‍; അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി
ഇതിനകം രണ്ട് ട്വീറ്റുകളും ഇരുപക്ഷങ്ങളിലുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും നൂറുകണക്കിന് പേര് പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ നിരവധി പേര് ഇരു ട്വീറ്റുകള്‍ക്കും കുറിപ്പുമായെത്തി. ഇസ്രയേല്‍ പങ്കുവച്ച ബഹിരാകാശ ചിത്രങ്ങളില്‍ ഇസ്രയേലിന് മേല്‍ ഒരു പുകമറ കാണാമെങ്കില്‍ സ്പ്രിന്റര്‍ പങ്കുവച്ച വീഡിയോകളില്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പും പിമ്പുമുള്ള ഗാസ തെരുവുകളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തിന് ശേഷം പത്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇരുഭാഗത്തുമായി നിരപരാധികളായ ഏതാണ്ട് അയ്യായിരത്തോളം പേര് മരിച്ച് കഴിഞ്ഞു. അതിന്റെ എത്രയോ ഇരട്ടിപ്പേര്‍ പരിക്കേറ്റ് മരുന്നും ഭക്ഷണവുമില്ലാതെ ഗാസയില്‍ മാത്രം കുടുങ്ങിക്കിടക്കുന്നു. മരിച്ചവരില്‍ നാലിലൊന്ന് കുട്ടികളാണെന്ന് അന്താരാഷ്ടാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇപ്പോഴും നിരവധി പേര് കണ്ടുകൊണ്ടിരിക്കുന്ന ആ രണ്ട് ട്വീറ്റുകളും, ആക്രമണവും പ്രത്യാക്രമണവും എന്തുമാത്രം ഭീകരമാണെന്ന് നമ്മുക്ക് കാണിച്ച് തരുന്നു. യുദ്ധങ്ങള്‍ നമ്മുക്ക് വേണോയെന്ന അതിപുരാതനമായ ചോദ്യം വീണ്ടും വീണ്ടും ഉയര്‍ത്തുന്നു.
Last Updated Oct 17, 2023, 6:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]