
കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.1 ഓവറില്‍ ലക്ഷ്യം മറികടന്നു. വെറും 50 റണ്‍സിന് പുറത്തായതോടെ മറ്റൊരു മോശം റെക്കോര്‍ഡ് കൂടി ലങ്കയുടെ പേരിലായി.
ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ശ്രീലങ്ക നേടിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പകരം ചോദിക്കല്‍ കൂടിയാണിത്. കാരണം ഇത്രയും കാലം ഇന്ത്യയുടെ അക്കൗണ്ടിലായിരുന്നു ഈ മോശം റെക്കോര്‍ഡ്. അതും ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തന്നെ. 2000 ചാംപ്യന്‍സ് ട്രോഫിയില്‍ ഷാര്‍ജയില്‍ നടന്ന ഫൈനലില്‍ ഇന്ത്യ 54ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.3 ഓവറില്‍ 54ന് പുറത്താവുകയായിരുന്നു.
ഇക്കാര്യത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തും ശ്രീലങ്കയാണ്. 2002ല്‍ ഷാര്‍ജാ കപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക 78ന് പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് പാകിസ്ഥാന് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 78ന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍, രണ്ട് വിക്കറ്റ് നേടിയ വസിം അക്രം എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. മത്സരം 217 റണ്‍സിന് പാകിസ്ഥാന് ജയിച്ചു. നമീബിയക്കെതിരെ 81 റണ്‍സിന് പുറത്തായ ഒമാനാണ് രണ്ടാമത്.
ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. ഒമ്പത് വര്‍ഷക്കാലം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന മോശം റെക്കോര്‍ഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്വെ 65ന് പുറത്തായത് മൂന്നാമതായി.
Last Updated Sep 17, 2023, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]