
‘നൂറിലേറെ സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും, ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കൽ ആദ്യ തീരുമാനം, ഇത് വാക്ക്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ താഴെയിറക്കുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആശാ വര്‍ക്കര്‍മാരുടെ മഹാറാലിയോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്.
പഴയ സിനിമകളില്‍ കണ്ടിട്ടുള്ള മുതലാളിമാരേക്കാള്‍ വലിയ മുതലാളിമാരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടമെന്ന് സതീശന് പറഞ്ഞു. ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ അടുത്തുതന്നെ താഴെയിറക്കും. നൂറിലേറെ സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും. ആദ്യത്തെ മന്ത്രിസഭയില്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക എന്നതായിരിക്കും. ഇത് സമരം ചെയ്യുന്ന ആശമാര്‍ക്ക് കോണ്‍ഗ്രസ് നല്കുന്ന വാക്കാണെന്നും സതീശന് പറഞ്ഞു.
ആശാ പ്രവര്‍ത്തകരുടെ 45 ദിവസം നീണ്ടുനിന്ന സമരയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. എന്‍എച്ച്എമ്മിന്റെ നിര്‍ബന്ധിത പരിശീലന നോട്ടിസ് തള്ളി നൂറുകണക്കിന് ആശമാരാണു മഹാറാലിയില്‍ പങ്കെടുത്തത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 129 ദിവസം പിന്നിടുമ്പോഴാണ് വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സമരയാത്ര തിരുവനന്തപുരത്ത് എത്തി സമാപിച്ചത്.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടരുമെന്നു സമരസമിതി അറിയിച്ചു.