
ബറേലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയതിന് രണ്ട് കർഷകർക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സംഭാൽ ജില്ലയിലെ പടേയ് നാസിർ ഗ്രാമത്തിലെ രണ്ട് കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ഡലത്തിലെ അവരുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്ക് വേണ്ടിയായിരുന്നു വാതുവെപ്പ്. 2.3 ലക്ഷം രൂപയ്ക്കാണ് ഇവർ വാതുവെപ്പ് നടത്തിയത്.
ചൂതാട്ട നിയമത്തിലെ സെക്ഷൻ 13 പ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അയൽവാസിയായ വീപാൽ സിംഗിൻ്റെ പരാതിയെ തുടർന്നാണ് രണ്ട് കർഷകർക്കെതിരെ കേസെടുത്തത്. ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ നിരേഷ് യാദവ് വിജേന്ദ്ര സിംഗ് യാദവിന് 2.3 ലക്ഷം രൂപ നൽകുമെന്നായിരുന്നു വാതുവെപ്പ്. രണ്ട് സാക്ഷികളുടെ ഒപ്പുകളോടെ സ്റ്റാമ്പ് പേപ്പറിൽ ഒരു കരാർ തയ്യാറാക്കിയായിരുന്നു വാതുവെപ്പ് നടത്തിയത്. ഇവരുടെ സുഹൃത്തുക്കളായ ദിനേഷ് കുമാറും പ്യാരെ ലാലുമാണ് സാക്ഷികളായത്.
അതേസമയം, തെരഞ്ഞെടുപ്പ് വിജയിയെ കുറിച്ചുള്ള അനാരോഗ്യകരമായ സംസാരങ്ങൾ ആളുകൾ തമ്മിൽ സംഘർഷമുണ്ടാക്കുമെന്നും ഈ പന്തയം ഗ്രാമത്തിലെ സമാധാനം തകർക്കുമെന്നും പരാതിയിൽ പറയുന്നു. ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നത് കൂടുതൽ ആളുകളെ ചൂതാട്ടത്തിലേക്ക് പ്രേരിപ്പിക്കുമെന്ന ആശങ്കയും പരാതിയിൽ പറയുന്നുണ്ട്.
Last Updated May 18, 2024, 9:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]