
ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് . വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കുരിശുമല സ്പെഷല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് പറഞ്ഞു.
രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലന്‍സ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനില്‍ കയറ്റി സിഎച്ച്സിയില് എത്തിച്ചു. അവിടുത്തെ ഡോക്ടര്‍ വിളിച്ചിട്ടും 108 ആംബുലന്‍സ് വിട്ടു നല്കാന് തയാറായില്ല. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ച് സിഎച്ച്സിയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയുമായി പോകുന്നതിനിടെ ആരോഗ്യനില വഷളായി അവര്‍ മരിക്കുകയായിരുന്നു.
അമരവിളയില്‍ വച്ച് വഷളായതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവമെന്ന് ആനി പ്രസാദ് പറഞ്ഞു. ഏതാണ്ട് രാത്രി 10.40ഓടെ ആന്‍സി മരിച്ചു. വിഷയത്തില്‍ 108 ആംബുലന്‍സിനെതിരെ പരാതി നല്‍കുമെന്നും ആനി പ്രസാദ് പറഞ്ഞു. 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ കുരിശുമല തീര്‍ഥാടനത്തിന്റെ സ്പെഷല്‍ ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സ് വിട്ടു നല്കാന് കഴിയില്ലെന്നാണു മറുപടി ലഭിച്ചതെന്ന് ആനി പ്രസാദ് പറഞ്ഞു.
4 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് 108 ആംബുലന്‍സുകള്‍ ഉണ്ടായിരുന്നിട്ടും ഒരെണ്ണം പോലും ലഭ്യമാക്കിയില്ലെന്നാണ് പരാതി. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കൊണ്ടും ആംബുലന്‍സിനായി വിളിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയെ കൊണ്ടുപോയത്.
അമരവിള എത്തിയപ്പോള്‍ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ആന്‍സി വെള്ളം ചോദിച്ചു. തുടര്‍ന്ന് ചരിഞ്ഞ് കിടന്നു. ആംബുലന്‍സില്‍ വച്ചു തന്നെ ആന്‍സി മരിച്ചുവെന്നും ആനി പ്രസാദ് പറഞ്ഞു. പല തവണ ആംബുലന്‍സിനായി വിളിച്ചുവെന്നും വളരെ ദയനീയമായ കാര്യമാണ് സംഭവിച്ചതെന്നും ആന്‍സിയെ ആശുപത്രിയിലെത്തിക്കാന്‍ ഒപ്പംനിന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജഹാന് കുടപ്പനമൂട് പറഞ്ഞു.അതിനിടെ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കണ്ട്രോള് റൂമില്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. വെള്ളറട സിഎച്ച്സിയില് 108 ആംബുലന്‍സ് കിടക്കുന്നുണ്ടെന്നും അതു വിട്ടു തരണമെന്നുമാണ് ആനി പ്രസാദ് ആവശ്യപ്പെടുന്നത്. എന്നാല്‍ അത് സര്‍ക്കാര്‍ സ്പെഷല്‍ ഡ്യൂട്ടിയിലായതിനാല്‍ വിട്ടു നല്കാന് കഴിയില്ലെന്നാണ് കണ്ട്രോള് റൂമില്‍നിന്നുള്ള മറുപടി.
ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്നും നിലവിലുള്ള ഓക്സിജന്‍ രണ്ടു മണിക്കൂറിനുള്ളില്‍ തീരുമെന്നു പറഞ്ഞിട്ടും ആംബുലന്‍സ് വിട്ടു നല്കാന് കഴിയില്ലെന്നായിരുന്നു മറുപടി. വെള്ളറട, പാറശാല എന്നിവിടങ്ങളിലെ രണ്ട് ആംബുലന്‍സുകളും സ്പെഷല്‍ ഡ്യൂട്ടിയിലാണെന്നാണ് കണ്ട്രോള് റൂമില്‍നിന്നു പറയുന്നത്. ജില്ലയില്‍ ഒരു ആംബുലന്‍സ് പോലും ഒഴിവില്ലെന്നും കണ്ട്രോള് റൂമില്‍നിന്നു അറിയിച്ചു. ആംബുലന്‍സ് വെറുതേ സിഎച്ച്സിയില് ഇടാതെ രോഗിയെ കൊണ്ടുപോകാന്‍ എത്തിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്പെഷല്‍ ഡ്യൂട്ടിയാണെന്ന കാരണം പറഞ്ഞു വിട്ടു നല്‍കാത്ത നിലയാണ് ഉണ്ടായത്.