
റിയോഡി ജനീറോ: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച റൊണാൾഡീഞ്ഞോയുടെ ബ്രസീല്‍ വിരുദ്ധ പരാമര്‍ശം പരസ്യതന്ത്രമെന്ന് വെളിപ്പെടുത്തല്‍. കോപ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ട് മുമ്പ് ബ്രസീലിന്റെ കളികള്‍ കാണില്ലെന്ന റൊണാൾഡീഞ്ഞോയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ വിവാദമായിരുന്നു.
ഇത്തവണ ബ്രസീലിന്റെ കളികള്‍ ഞാന്‍ കാണില്ല, ടീമിലെ വിശ്വാസം നഷ്ടമായിരിക്കുന്നു എന്നായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പരാമര്‍ശത്തിന് പിന്നാലെ റൊണാൾഡീഞ്ഞോയും ബ്രസീലും സൈബറിടത്ത് വൈറലായി. മോശം ഫോമാണ് ടീമിന്റെ പ്രശ്നമെന്ന് ചിലര്‍, നിര്‍ണായക സമയത്ത് ഇങ്ങനെ പറഞ്ഞത് മോശമായെന്ന് മറ്റു ചിലര്‍.
അതിനിടെ ബ്രസീല്‍ ടീമംഗം റാഫിഞ്ഞ റൊണാൾഡീഞ്ഞോയുടെ പരമാര്‍ശത്തോട് ഒരു പ്രതികരണവുമായി രംഗത്തെത്തി. എന്തുകൊണ്ട് താരം ഇങ്ങനെ ഇപ്പോള്‍ പറയുന്നു എന്ന് അറിയില്ല. എല്ലാവരും ബഹുമാനിക്കുന്ന താരമാണ് റൊണാൾഡീഞ്ഞോ. പുതിയ ടീമിന് പുതിയ കരുത്താണുള്ളത്, വിമര്‍ശനങ്ങള്‍ നല്ലതാണ് പക്ഷേ നെഗറ്റിവിറ്റി അംഗീകരിക്കാനാവില്ലെന്നും റാഫിഞ്ഞ പറഞ്ഞു.
ഒപ്പം സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനോട് ബ്രസീലിന്റെ മത്സരങ്ങളുടെ ടിക്കറ്റ് റൊണാൾഡീഞ്ഞോ ആവശ്യപ്പെട്ടിരുന്നതായും റാഫിഞ്ഞ വെളിപ്പെടുത്തി. അതോടെ വിവാദങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ക്ലൈമാക്സ് കൂടിയേ തീരൂവെന്ന അവസ്ഥയായി. ഒടുവില്‍ റൊണാൾഡീഞ്ഞോ തന്നെ രംഗത്തെത്തി കാര്യം പറഞ്ഞു. ഒരു പരസ്യതന്ത്രത്തിന്റെ ഭാഗമായാണ് ബ്രസീലിനെ പറ്റി താന്‍ സംസാരിച്ചത്. മുമ്പൊരിക്കലും ഇല്ലാത്ത വിധം താന്‍ ഇക്കൊല്ലം ടീമിനെ പിന്തുണയ്ക്കും. യുവതാരങ്ങള്‍ക്ക് കോപ കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.
എന്തായാലും സംഗതി പരസ്യതന്ത്രമെന്ന് ഉറപ്പിച്ചതോടെ ബ്രസീല്‍ ആരാധകരും ഹാപ്പിയായി. പക്ഷേ ഇതല്‍പ്പം കടന്നുപോയില്ലേ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. കോപ്പയിൽ ഈമാസം 25ന് കോസ്റ്റാറിക്കയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. കൊളംബിയയും പരാഗ്വേയുമാണ് ഗ്രൂപ്പിലെ മറ്റ്എതിരാളികൾ. കഴിഞ്ഞ കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ബ്രസീല്‍ കിരീടം കൈവിട്ടിരുന്നു.
Last Updated Jun 16, 2024, 7:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]