ആങ്കെറിജ് (അലാസ്ക, യുഎസ്) ∙ യുക്രെയ്നിനും ലോകത്തിനും സമാധാന പ്രതീക്ഷ പകർന്ന് യുഎസിലെ അലാസ്കയിൽ ട്രംപ്– പുട്ടിൻ ഉച്ചകോടിക്ക് തുടക്കം. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വിവിധ സമാധാന ചർച്ചകളിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും ചർച്ചയിൽ പങ്കെടുക്കുന്നു.
നേരത്തെ ഡോണൾഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
നേരത്തെ, പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ അലാസ്കയിലെ വ്യോമത്താവളത്തിൽ എത്തിയ ട്രംപ്, പുട്ടിന്റെ വരവിനായി കാത്തുനിന്നു.
തുടർന്ന് വ്യോമത്താവളത്തിൽ പുട്ടിനെ ട്രംപ് ഹസ്തദാനം നൽകി സ്വീകരിച്ചു. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു.
ചർച്ച നടക്കുന്നിടത്തേക്ക് ഇരുവരും ട്രംപിന്റെ കാറിലാണ് യാത്ര ചെയ്തത്. 6 വർഷത്തിനു ശേഷമാണ് ട്രംപും പുട്ടിനും നേരിട്ടു കാണുന്നത്.
മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച. യുഎസിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള അലാസ്ക ഭൂമിശാസ്ത്രപരമായി റഷ്യയോട് അടുത്താണ്.
മോസ്കോയിൽനിന്ന് മഗദാൻ എന്ന റഷ്യൻ നഗരത്തിലെത്തി അവിടെനിന്നാണ് പുട്ടിൻ അലാസ്കയിലേക്കു പുറപ്പെട്ടത്. മഗദാൻ – അലാസ്ത യാത്രയ്ക്ക് 4 മണിക്കൂർ മതി.
ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. ‘യുദ്ധം മതിയാക്കാൻ സമയമായി.
അതിനുവേണ്ടതു ചെയ്യേണ്ടതു റഷ്യയാണ്. അമേരിക്കയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്’ – സെലെൻസ്കി പറഞ്ഞു.
സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി അലാസ്കയിൽ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
കാൽനൂറ്റാണ്ടുമുൻപ്, യുഎസിൽ ബിൽ ക്ലിന്റൻ പ്രസിഡന്റായപ്പോൾ മുതൽ പുട്ടിനാണ് റഷ്യയുടെ ഭരണത്തലപ്പത്ത്. നയതന്ത്രരംഗത്തെ പുട്ടിന്റെ അനുഭവസമ്പത്തിനെക്കുറിച്ച്, അലാസ്കയിലെ ഉച്ചകോടിക്കു പുറപ്പെടുംമുൻപ് ട്രംപ് സൂചിപ്പിച്ചിരുന്നു.
ചർച്ചകൾ ഫലംകാണുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. പുട്ടിനൊപ്പം റഷ്യയിൽനിന്നുള്ള ബിസിനസ് നേതാക്കളുമുണ്ടെങ്കിലും യുക്രെയ്നിലെ യുദ്ധം തീരാതെ വ്യാപാര ഉടമ്പടികൾക്കില്ലെന്നാണു ട്രംപിന്റെ നിലപാട്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വിവിധ സമാധാന ചർച്ചകളിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, കൊമേഴ്സ് സെക്രട്ടറി ഹോവഡ് ലട്നിക്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് തുടങ്ങിയവരാണ് ട്രംപിനൊപ്പം അലാസ്കയിൽ എത്തിയത്. ചർച്ചയ്ക്കു ശേഷം വ്ലാഡിമിർ പുട്ടിനായി ഒരുക്കുന്ന വിരുന്നിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരും പങ്കെടുക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]