
കണ്ണൂരും കാസർകോടും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു; മണ്ണ് നീക്കം മന്ദഗതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ മഴ കനത്തതോടെ, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു. തളിപ്പറമ്പ് കണിക്കുന്നിൽ ഇന്നും മണ്ണിടിച്ചിലുണ്ടായി. കുപ്പം കപ്പണത്തട്ടിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. കാസർകോട് ചെർക്കള വികെ പാറയ്ക്കും സ്റ്റാർ നഗറിനും ഇടയിൽ ദേശീയപാത ഇടിഞ്ഞു. സോയിൽ നെയിലിങ് നടത്തിയ ഭാഗമാണ് ഇടിഞ്ഞുവീണത്. വാഹനങ്ങൾ ഒരു ഭാഗത്തുകൂടി കടത്തി വിട്ടതിനാൽ ഗതാഗതം തടസപ്പെട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ മണ്ണ് നീക്കാനുള്ള നടപടികൾ മന്ദഗതിയിലാണ്.
പുളിമ്പറമ്പ് കണിക്കുന്നിലെ മഞ്ചക്കുന്നിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. രണ്ടാഴ്ച മുമ്പ് മഴ ശക്തിപ്രാപിച്ചപ്പോൾ ഇവിടെ മണ്ണിടിയുകയും ഗതാഗതം നിരോധിക്കുകയും ചെയ്തു. തുടർന്ന് നിർമാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും മഴ കുറഞ്ഞതോടെയുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പക്ഷേ വീണ്ടും മണ്ണിടിഞ്ഞു വീടുകൾ ഉൾപ്പെടെ തകരുമെന്ന അവസ്ഥയിലായി.
കാസർകോട് ജില്ലയിൽ പെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. മഞ്ചേശ്വരം രാഗം ബസാറിനടുത്ത് വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. ചെമ്മനാട് പഞ്ചായത്തിൽ തൈവളപ്പ് അബ്ദുൽ ഖാദർ വയലാകുഴിയുടെ വീട്ടിലേക്ക് കുന്നിടിഞ്ഞു വീണു. മഞ്ചേശ്വരം പത്താംവയലിൽ മറിയമ്മയുടെ വീട് മഴയിൽ തകർന്നു വീണു.