
തിരുവനന്തപുരം: നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണമാണ്. ഒരിക്കലും അത്തരമൊരു വേദിയിൽ നടത്താൻ പാടില്ലായിരുന്നു. നിർഭാഗ്യകരമായിപ്പോയി. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാനാവൂ എന്നും ആർ ബിന്ദു പ്രതികരിച്ചു. 70 വയസ് കഴിഞ്ഞവരെയും ഗസ്റ്റ് ലക്ചർ ആക്കാമെന്ന ഉത്തവിറക്കിയത് കൊളേജ് എഡ്യൂക്കേഷൻ ഡയറക്ടറാണ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് പുന:പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിവാദപരാമർശത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ രംഗത്തെത്തി. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയിൽ അലൻസിയറിന്റെ വിശദീകരണം.
ഇന്നലെയാണ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ രംഗത്തെത്തിയത്. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞിരുന്നു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും ആയിരുന്നു അലന്സിയറുടെ പ്രസ്താവന. സംസ്ഥാന ഫിലിം അവാർഡ് ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു പ്രതികരണം.
പെൺപ്രതിമ പരാമർശം; അലൻസിയർക്കെതിരെ വ്യാപക വിമർശനം, അവാർഡ് ജേതാവ് ശ്രുതി ശരണ്യം രംഗത്ത്
Last Updated Sep 15, 2023, 11:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]