
ആഗോളതലത്തിൽ എട്ടിൽ ഒരു പെൺകുട്ടിക്ക് നേരെ 18 വയസിന് മുമ്പ് ബലാത്സംഗമുൾപ്പടെയുള്ള ലൈംഗികാതിക്രമം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യുണിസെഫ്. 370 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും 18 വയസ്സിന് മുമ്പ് ഇത്തരം അതിക്രമങ്ങളിലൂടെ കടന്നുപോയവരെന്നും റിപ്പോർട്ട്.
അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബർ 11 -ന് മുന്നോടിയായിട്ടാണ് കണക്ക് പുറത്തുവിട്ടത്. കുട്ടിക്കാലത്ത് ഏൽക്കേണ്ടി വരുന്ന ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ആഗോള, പ്രദേശികമായ വിവരമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. വാക്കാലോ ഓൺലൈനിലുള്ളതോ ആയ അതിക്രമങ്ങൾ എടുത്തുനോക്കുകയാണെങ്കിൽ കണക്ക് ഇനിയും കൂടും. എട്ടിൽ ഒരാൾ എന്നത് അഞ്ചിൽ ഒരാൾ എന്നായി മാറുമെന്നും റിപ്പോർട്ട് പറയുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആഗോളതലത്തിൽ തന്നെ സജീവമായ ഇടപെടൽ വേണ്ടതിന്റെ ആവശ്യകതയേയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവുമധികം പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്, 79 മില്ല്യൺ സ്ത്രീകളും പെൺകുട്ടികളും എന്നതാണ് കണക്ക്. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യ (75 മില്ല്യൺ), മധ്യ, ദക്ഷിണേഷ്യ (73മില്ല്യൺ), യൂറോപ്പും വടക്കേ അമേരിക്കയും (68മില്ല്യൺ), ലാറ്റിൻ അമേരിക്കയും കരീബിയനും (45 മില്ല്യൺ) എന്നിവയാണ് ഏറ്റവുമധികം സർവൈവർമാരുള്ള മറ്റ് പ്രദേശങ്ങൾ.
പ്രധാനമായും യുദ്ധങ്ങളും പ്രശ്നങ്ങളും ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതലായി അതിക്രമങ്ങൾക്കിരയാകേണ്ടി വന്നത്. അഭയാർത്ഥിക്യാമ്പുകളിലും ഏറ്റവുമധികം അതിക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും 14 -17 വയസിനിടയിലുള്ള പെൺകുട്ടികൾക്കാണ് കൂടുതലും അതിക്രമം നേരിടേണ്ടി വരുന്നത്.
സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, ആൺകുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 240-310 മില്ല്യൺ ആൺകുട്ടികൾക്കെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടിക്കാലത്തുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ ഇവരിൽ വലിയ തരത്തിലുള്ള മാനസികപ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
“കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം നമ്മുടെ മനസ്സാക്ഷിക്ക് കളങ്കമാണ്. കുട്ടിക്ക് സുരക്ഷിതത്വം തോന്നേണ്ടുന്ന സ്ഥലങ്ങളിൽ നിന്നും, അവർ വിശ്വസിക്കുന്ന ആളുകളിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നത് അവരിൽ ആഴത്തിലുള്ളതും ഒഴിഞ്ഞുപോകാത്തുമായ ആഘാതം ഉണ്ടാക്കും” എന്നാണ് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]