
ഉഷ്ണതരംഗം ഒഴിഞ്ഞ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ അസമില്‍. ബ്രഹ്മപുത്ര കരകവിഞ്ഞതോടെ അസമിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇന്ന് വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കവും പ്രളയവും മനുഷ്യന് മാത്രമല്ല, മൃഗങ്ങളുടെ ജീവനും ഏറെ അപകടമാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം ആനകള്‍ ബ്രഹ്മപുത്രാ നദി മുറിച്ച് കടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
വീഡിയോയില്‍ ഒരു പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അങ്ങ് താഴെ കരകവിഞ്ഞ നദിയിലൂടെ ഒരു ആനക്കുട്ടി നദി മുറിച്ച് കടക്കാന്‍ പാടുപെടുന്നത് കാണിക്കുന്നു. ശക്തി കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ശ്രമകരമായാണ് ആനക്കുട്ടി നടക്കുന്നത്. ഇതിനിടെ പാലത്തില്‍ നിന്നും താഴേയ്ക്ക് ഇട്ട കയറിലൂടെ ആനക്കുട്ടിയെ വലിച്ച് മുകളില്‍ കയറ്റുന്നു. പിന്നാലെ അതിന് വേണ്ട പാലും മറ്റ് ഭക്ഷണങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് ഹിമന്ത ബിശ്വാസ് ഇങ്ങനെ കുറിച്ചു, ‘നമ്മുടെ സൗമ്യരായ രാക്ഷസന്മാർക്ക് പോലും മൺസൂൺ കഠിനമായിരിക്കും. അടുത്തിടെ, ചിരാങ്ങിലെ ഐ നദിക്കരയിൽ വഴിതെറ്റിയ ഒരു കുട്ടിയാനയെ ഞങ്ങളുടെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അമ്മയുമായി ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതിനാൽ അവൾ ഇപ്പോൾ മാനസ് നാഷണൽ പാർക്കിൽ ചികിത്സയിലാണ്.’
വീഡിയോയ്ക്ക് താഴെ നിരവധി പേര് വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. “വളരെ നല്ല പ്രവർത്തനം,” ഒരു കാഴ്ച്ക്കാരനെഴുതി. മറ്റ് ചിലര്‍ ആനക്കുട്ടി അതിന്റെ അമ്മയെ ഉടന്‍ കണ്ടെത്തുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ‘ആനയുടെ അമ്മയെ കണ്ടെത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. കഴിഞ്ഞ ദിവസം മലയാറ്റൂരില്‍ കിണറ്റില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാനയുടെ വാര്‍ത്ത കേരളത്തില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
Last Updated Jul 13, 2024, 2:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]