
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ യുഎസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് ടീമിലെത്തുമെന്ന് കരുതപ്പെട്ടെങ്കിലും ഒരിക്കല്‍കൂടി നിരാശപ്പെടേണ്ടി വന്നു. മോശം ഫോമിലുള്ള ശിവം ദുബെ ടീമില്‍ തുടരും. യുഎസ് നിരയില്‍ പരിക്ക് കാരണം ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ കളിക്കുന്നില്ല. ആരോണ്‍ ജോണ്‍സാണ് നയിക്കുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
യുഎസ്: സ്റ്റീവന്‍ ടെയ്ലര്, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്ഡേഴ്സണ്, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്.
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യയും അമേരിക്കയും നാല് പോയിന്റുമായി സൂപ്പര്‍ എട്ടിനരികെ നില്ക്കുന്നു. കളി മികവില്‍ ഇരുടീമും താരതമ്യം അര്‍ഹിക്കുന്നില്ല. രോഹിത് ശര്‍മ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് ഇക്കാര്യത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
എന്നാല്‍ റണ്‍ കണ്ടെത്താന്‍ പ്രയാസമുള്ള ന്യൂയോര്‍ക്കിലെ ഡ്രോപ് ഇന്‍ പിച്ചുകള്‍ ടീമുകളുടെ അന്തരം കുറയ്ക്കുന്നു. അമേരിക്ക ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ വീഴ്ത്തിയതും പാകിസ്ഥാനെതിരെ 28 റണ്‍സിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമായതും പിച്ചില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങള്‍ വ്യക്തമാക്കുന്നു.
Last Updated Jun 12, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]