
നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡലിന് ജീവപര്യന്തം; അമൃത്സറിൽ വ്യാജമദ്യ ദുരന്തം– പ്രധാനവാർത്തകൾ
മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചതും, അമൃത്സറിലെ വിഷമദ്യ ദുരന്തം എന്നിവയും ഇന്നത്തെ പ്രധാന വാർത്തയാണ്.
ഇതിനിടെ പാക്കിസ്ഥാൻ ആക്രമണശ്രമം നടത്തിയ ആദംപുർ വ്യോമതാവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ അഭിവാദ്യം ചെയ്തു.
പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ സൈനിക നീക്കം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതമായെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാൻ ഹൈക്കമ്മിഷണറിൽനിന്ന് മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് ഫോൺകോൾ വരുന്നത്. ആദ്യം ഹോട്ട്ലൈനിൽ ആശയവിനിമയം നടത്താൻ പാക്കിസ്ഥാന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടു.
‘ഭാരത് മാതാ കീ ജയ്’ എന്നതു വെറുമൊരു മുദ്രാവാക്യമല്ല, മറിച്ചു രാഷ്ട്രത്തിനായി ജീവൻ സമർപ്പിക്കാനുള്ള നമ്മുടെ സൈനികരുടെ പ്രതിജ്ഞയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദംപുർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഡ്രോണുകളും മിസൈലുകളും ശത്രുക്കളെ ആക്രമിക്കുമ്പോൾ, അവർ കേൾക്കുന്നത് ‘ഭാരത് മാതാ കീ ജയ്’ എന്ന വിളിയാണ്.
പഞ്ചാബിലെ അമൃത്സറിൽ വ്യാജമദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു.
പത്തു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും.
ഗുരുതരാവസ്ഥയിലുള്ളവരെ അമൃത്സർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ.
ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ.
നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി.
വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണു പ്രതികൾ.
ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി.
ഓപ്പറേഷനിൽ 3 ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അറിയാവുന്ന പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
സിബിഎസ്ഇ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിൽ 88.39 ശതമാനമാണ് വിജയം.
99.60 % വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി.
പത്താം ക്ലാസിൽ 93.66 % ആണ് വിജയം. 99.66 % വിജയവുമായി മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും മുന്നിലെത്തി.
ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]