
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന് സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിശദ വിവരങ്ങൾ
20 മിനിട്ട് നീണ്ട അഭിസംബോധനയില്‍ പാകിസ്ഥാനെതിരെയും ഭീകരതക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓപ്പറേഷന് സിന്ദൂര്‍ വെറുമൊരു പേരായിരുന്നില്ല. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചാല്‍ എന്താകും ഫലമെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിന്ദൂരം മായ്ച്ചവരെ ഭൂമുഖത്ത് നിന്ന് തന്നെ സേന മായ്ച്ച് കളഞ്ഞു. ഇങ്ങനെയൊരു ആക്രമണം സ്വപ്നത്തില്‍ പോലും ഭീകരര്‍ ചിന്തിച്ചുണ്ടാവില്ല. ബഹാവല്‍പൂരിലും, മുരിട്കെയിലുമുള്ളത് തീവ്രവാദത്തിന്റെ സര്‍വകലാശാലകളായിരുന്നു. ആ കേന്ദ്രങ്ങള്‍ സൈന്യം ഭസ്മമാക്കി കളഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന് അഭിമാനമായി കണ്ടിരുന്ന എയര്‍ബേസുകള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന്റെ ഡ്രോണുകളും, മിസൈലുകളും നിഷ്പ്രഭമാക്കി. നൂറ് ഭീകരരെയെങ്കിലും വധിച്ചു. ഭയന്ന പാകിസ്ഥാന് ലോകം മുഴുവന്‍ രക്ഷ തേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന നിലയിലായ പാകിസ്ഥാന് വെടിനിര്‍ത്തലിനായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ വിളിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തേത് ചെറിയൊരു വിരാമം മാത്രം. പാകിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഇന്ത്യക്ക് യുദ്ധത്തിന് താല്പര്യമില്ലെന്നും തീവ്രവാദത്തോട് പോരാടുമെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാനോട് ചര്‍ച്ച നടത്തിയാല്‍ അത് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ പാക് അധീന കശ്മീരിനെ കുറിച്ചോ മാത്രമായിരിക്കും. വെള്ളവും, രക്തവും ഒന്നിച്ച് പോകില്ലെന്ന് വ്യക്തമാക്കിയതോടെ സിന്ധു നദീ കരാറിലടക്കം ഇനി ചര്‍ച്ചയില്ലെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]