![](https://newskerala.net/wp-content/uploads/2025/02/abdul-rahim.1.3137255.jpg)
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. ഇനി എപ്പോഴാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമല്ല.
നേരത്തെ ഏഴ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇതിനുമുമ്പ് കേസ് പരിഗണിച്ചത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് കോടതി അറിയിച്ചത്.
അതിനുമുമ്പ് ജനുവരി 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി. മരിക്കുന്നതിന് മുൻപ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.