
റഷ്യൻ നഗരമായ നോവോസിബിർസ്കിലെ തടാകത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില ഫോട്ടോകളിൽ ഒരു സ്ത്രീ ബിക്കിനിയിൽ പോസ് ചെയ്യുന്നു, മറ്റു ചിലതിൽ ആളുകൾ ബോട്ടിങ് നടത്തുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഈ തടാകത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ ഈ തടാകത്തെ കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകുകയാണ് ശാസ്ത്രജ്ഞർ.
കാഴ്ചയിൽ ഏറെ ആകർഷകമാണെങ്കിലും ഈ തടാകം ഒരു വിഷലിപ്ത ജലസംഭരണി ആണെന്നാണ് ശാസ്തജ്ഞർ പറയുന്നത്. അടുത്തുള്ള ഒരു പവർ പ്ലാന്റിൽ നിന്നാണ് മാരകമായ രാസ അവശിഷ്ടങ്ങൾ ഈ ജലസംഭരണിയിൽ കലകരുന്നത്. രസമാലിന്യം അടിഞ്ഞ് കൂടിയ തടാകത്തിൽ ഇറങ്ങുന്നതും മറ്റും ഏറെ അപകടകരമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. കാൽസ്യം ലവണങ്ങളും ലോഹ ഓക്സൈഡുകളും തമ്മിലുള്ള രാസപ്രവർത്തനം മൂലമാണ് തടാകത്തിന് മനോഹരമായ നിറം ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. കാഴ്ചയില്‍ അതിമനോഹരമെങ്കിലും ഇത് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യൻ നിവാസികൾ ഈ തടാകത്തെ സൈബീരിയൻ മാലിദ്വീപ് എന്നാണ് വിളിക്കുന്നത്. കാഴ്ചയിൽ വശ്യമായതുകൊണ്ട് തന്നെ, ഫാഷൻ അല്ലെങ്കിൽ വിവാഹ ആവശ്യങ്ങൾക്കായി സെൽഫികളും ഫോട്ടോഗ്രാഫുകളും ക്ലിക്കുചെയ്യാൻ നിരവധി ആളുകൾ ഇവിടേയ്ക്ക് എത്താറുണ്ട്.
ഈ തടാകം പ്രകൃതിദത്തമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നോവോസിബിർസ്കിലേക്ക് ഊർജം നൽകുന്ന ഒരു താപവൈദ്യുത നിലയത്തിൽ കൽക്കരി കത്തിച്ചതിൽ നിന്ന് കെമിക്കൽ ചാരം നീക്കം ചെയ്യാൻ കൃത്രിമമായി സൃഷ്ടിച്ചതാണ് തടാകത്തെ. 1970-കളിൽ സ്ഥാപിതമായ ഈ പവർ പ്ലാന്റ് സൈബീരിയയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണ്. എന്നാല്‍, ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെ ആരോപണ വിധേയമായ പവർപ്ലാന്റ് തള്ളികളഞ്ഞു. പകരം, വെള്ളം വളരെ ക്ഷാരമാണെന്നും ഇത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ അവകാശവാദം. സെൽഫിയെടുക്കുമ്പോൾ അപകടത്തിൽപ്പെടരുതെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ കമ്പനിയും മുന്നറിയിപ്പ് നൽകി.
മൂന്ന് മുതൽ ആറ് അടി വരെ ആഴമുള്ള തടകാത്തിന്റെ അടിത്തട്ട് ചെളി നിറഞ്ഞതാണെന്നും കമ്പനി സൂചിപ്പിക്കുന്നു. ആരെങ്കിലും വെള്ളത്തിൽ വീണാൽ അവരെ സഹായിക്കുക വെല്ലുവിളിയാണെന്നും അവർ ചൂണ്ടിക്കാട്ടി. നിരവധി മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും, വിനോദസഞ്ചാരികൾ തടാകം സന്ദർശിക്കുന്നത് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലർ തടാകത്തിൽ നീന്താൻ പോലും ശ്രമിക്കുന്നു. എന്നാല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും പ്രതികൂല ഫലങ്ങൾ നേരിടേണ്ടിവരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിലർക്ക് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നു, മറ്റുള്ളവർക്ക് മൂക്കിലും തൊണ്ടയിലും വരൾച്ച അനുഭവപ്പെടുന്നു. പല സന്ദർശകരും വെള്ളത്തിൽ നിന്ന് ഡിറ്റർജന്റിന് സമാനമായ ഒരു മണം അനുഭപ്പെടുന്നതായും വെളിപ്പെടുത്തിയിരുന്നു.
Last Updated Apr 11, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]