
മാന്നാർ: വെണ്ട കൃഷിയിൽ നൂറുമേനി വിളയിച്ച് ദമ്പതികൾ. കുട്ടംപേരൂർ തട്ടാരുപറമ്പിൽ സുബ്രഹ്മണ്യനും ഭാര്യ രശ്മിയും രണ്ടു മാസം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ജൈവ വെണ്ട കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. പരേതരായ കൊച്ചുകൃഷ്ണന്റെയും കമലമ്മയുടെയും ഏകമകനായ സുബ്രഹ്മണ്യന് പിതാവിൽ നിന്നും പകർന്നു കിട്ടിയതാണ് കൃഷിയോടുള്ള സ്നേഹം.
മാന്നാർ ബസ് സ്റ്റാൻഡിന് തെക്ക് ടർഫ് കോർട്ടിന് സമീപമുള്ള ഒരേക്കർ ഭൂമി പാട്ടത്തിനെടുത്താണ് സുബ്രഹ്മണ്യന്റെ വെണ്ട കൃഷി. ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് കമ്പനിയിൽ നിന്നും വാങ്ങിയ വിത്തുകൾ പാകി കിളിർപ്പിച്ച് ചിട്ടയായി നടത്തിയ വെണ്ടക്കൃഷിയിൽ ഗോമൂത്രവും ചാണകവും ആണ് വളമായി ഉപയോഗിക്കുന്നത്. അദ്ധ്വാനിക്കാനുള്ള മനസും അല്പം ക്ഷമയുമുണ്ടങ്കിൽ ആർക്കും കൃഷിയിൽ വിജയം വരിക്കുവാൻ കഴിയുമെന്ന് സുബ്രഹ്മണ്യൻ പറയുന്നു.
രാവിലെയും വൈകിട്ടും കൃഷി സ്ഥലത്തുണ്ടാവും ഈ നാടൻ കർഷകൻ. കിലോ 60 രൂപ നിരക്കിൽ വെണ്ടയ്ക്ക വാങ്ങുവാനായി സുബ്രഹ്മണ്യന്റെ കൃഷി സ്ഥലത്തേക്ക് ആവശ്യക്കാർ നേരിട്ടെത്തുകയാണ്. പയർ, ചീര, പടവലം തുടങ്ങിയവ കൂടി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇയാൾ. പീരുമേട് അയ്യപ്പാ കോളേജിൽ ബി എസ് സി ജിയോളജിയിൽ ഒന്നാംവർഷ വിദ്യാർത്ഥിനിയായ കാർത്തികയും കുട്ടംപേരൂർ കുന്നത്തൂർ യുപി സ്കൂൾ യുകെജി വിദ്യാർത്ഥി ദേവദർശുമാണ് സുബ്രഹ്മണ്യന്റെ മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]