
തീ പൂർണമായും അണയ്ക്കാനായില്ല, കപ്പൽ മുങ്ങുമോ എന്നതിൽ ആശങ്ക; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ യോഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേരളാ തീരത്ത് അറബിക്കടലിൽ വീണ്ടും കപ്പൽ മുങ്ങിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലെ മാത്രം തീപിടിച്ച വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്.
അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവർക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉൾപ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതർ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർ ചൈനക്കാരും രണ്ടു മ്യാൻമർ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്. ഗുരുതരമായി പൊളളലേറ്റ രണ്ടു പേർക്കു 35 മുതൽ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനായ ഡോ.ദിനേശ് കദം അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെയും രാത്രിയോടെ ഐഎൻഎസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
അതേസമയം, ഇന്നലെ രാവിലെ പടർന്ന തീ അണയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാ വക്താവ് അതുൽ പിള്ള പറഞ്ഞു. കോസ്റ്റ്ഗാർഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. രാവിലെ കോസ്റ്റ്ഗാർഡിന്റെ ഡോർണിയർ വിമാനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാർഡിന്റെ സമർഥ് എന്ന കപ്പലും നാവിക സേന കപ്പലായ ഐഎൻഎസ് സത്ലജും സ്ഥലത്തുണ്ട്.
കപ്പലിൽ അപകടരമായ രാസവസ്തുക്കൾ അടക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് ആശങ്ക പടർത്തിയിരിക്കുന്നത്. കപ്പലിലെ കണ്ടെയ്നറുകളിലേക്കും ഇന്നലെ തന്നെ തീ പടർന്നിരുന്നു. കപ്പലിന്റെ മധ്യത്തിനു കുറച്ചു മുമ്പായി പടർന്നു തുടങ്ങിയ തീ പിന്നീട് കപ്പൽ ആകെ വ്യാപിക്കുകയായിരുന്നു. കൊളംബോ തുറമുഖത്തു നിന്ന് മുംബൈയിലെ ജവഹർലാല നെഹ്റു തുറമുഖത്തേക്ക് പോവുകയായിരുന്നു സിംഗപ്പുർ പതാക പേറുന്ന കപ്പൽ. കപ്പലിലെ 18 പേർ രക്ഷപെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കാണാതായ 4 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കപ്പൽ ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. തീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെ ഉണ്ടായാൽ എണ്ണയും രാസവസ്തുക്കളും കടലിൽ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണു കോസ്റ്റ്ഗാർഡ് നടത്തുന്നത്. നിലവിൽ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുള്ള സമുദ്ര പ്രഹരി എന്ന കപ്പൽ ഇതിനു കഴിയുന്നതാണ്. തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്സി എൽസ 3 കപ്പലിലെ എണ്ണയും മറ്റും നീക്കുന്നതിനു സമുദ്ര പ്രഹരി കപ്പൽ ഉപയോഗിച്ചിരുന്നു.