
അൽഫോൻസ് കണ്ണാന്താനത്തിനെ നിർത്തിയുള്ള പരീക്ഷണം ഏറ്റില്ല, ഇത്തവണ ഒന്ന് പ്രതീക്ഷിച്ചിടത്ത് രണ്ട് കിട്ടി, സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും മന്ത്രിസഭയിൽ എത്തുന്നത് മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, വൻ വിജയത്തോടെ ബിജെപി, 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയാകുമ്പോള്‍, ബിജെപിയുടെ ന്യൂനപക്ഷ മുഖമായ കുര്യനുള്ള അംഗീകാരം മാത്രമല്ല, അത് ന്യൂനപക്ഷങ്ങളോട് കൂടുതല്‍ അടുക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന സന്ദേശം കൂടിയാണ്.
ദേശീയ തലത്തില്‍ ക്രിസ്ത്യൻവിഭാഗങ്ങളെ പാർട്ടിയിലേക്ക് എത്തിക്കാൻ പ്രയത്നിക്കുന്ന നേതാവാണ് ജോർജ് കുര്യൻ.
ത്രികോണ മത്സരം നടന്ന തൃശൂരില്‍ സുരേഷ് ഗോപിക്ക് 74,686 വോട്ടുകളുടെ തകർപ്പൻ ജയം വലിയൊരു സൂചനയാണ്. അരാഷ്ട്രീയ വോട്ടുകളാണ് തന്നെ ജയിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും, ഭരണവിരുദ്ധ വികാരവും, എൻഡിഎയുടെ തീവ്രയത്നവും കുറച്ചുകണ്ടുകൂടാ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജനുവരിയില്‍ മഹിള മോർച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത് മുതല്‍ കൊട്ടിക്കലാശം വരെ സുരേഷ് ഗോപിയും ബിജെപിയും വിശ്രമിച്ചിട്ടില്ല. കഴിഞ്ഞ തവണ 28.2 ശതമാനം വോട്ട് നേടിയ സുരേഷ് ഗോപി ഇക്കുറി അത് 37.8 ശതമാനത്തിലേക്ക് ഉയർത്തി.
മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തി.
ലൂർദ് മാത പള്ളിയിലേക്ക് സ്വർണ കിരീടം നേർന്നും സഭാമേലധികാരികളുടെ ആശിർവാദം നേടിയും പള്ളിപ്പെരുന്നാളുകളില്‍ പങ്കെടുത്തും ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ഉദ്ദേശിച്ചുള്ള നീക്കം ഫലിച്ചുവെന്ന് വേണം കരുതാൻ.
ഗോവയിലെയും മേഘാലയയിലെയും മോഡലില്‍ ബിജെപി ക്രൈസ്തവരെ ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം പരിശ്രമം തുടരുന്നത്.
2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായി സുരേഷ് ഗോപിയും, രാഹുല്‍ ചന്ദ്രശേഖറുമൊക്കെ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത് തുടർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഡിസംബറില്‍ ബിജെപി സ്നേഹയാത്ര നടത്തി. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നായിരുന്നു ഭവന സന്ദർശനത്തിന്റെ തുടക്കം.
ഭവന സന്ദർശനത്തില്‍ രാഷ്ട്രീയമില്ല, ക്രിസ്തുമസ് ആശംസകള്‍ നേരുക മാത്രമാണ് ഉദ്ദേശമെന്ന് പറഞ്ഞപ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ബിജെപിയുടെ സ്നേഹയാത്ര. മണിപ്പൂർ വിഷയത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന് കോണ്‍ഗ്രസിനെക്കാള്‍ വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തില്‍ നിന്നും വ്യത്യസ്തമായി വിപുലമായ രീതിയിലായിരുന്നു സ്നേഹയാത്ര. പഞ്ചായത്ത് തലത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ ഭവനസന്ദർശനത്തിന് ഇറങ്ങി. ക്രൈസ്തവ വോട്ടില്‍ കണ്ണ് നട്ട് ഒന്നാം മോദി സർക്കാർ നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കമായിരുന്നു മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥനായ അല്‍ഫോൻസ് കണ്ണന്താനത്തെ കേന്ദ്രസഹമന്ത്രിയാക്കിയത്.
കണ്ണന്താനത്തിന്റെ മന്ത്രി സഭാ പ്രവേശനത്തിലൂടെ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്തുക എന്ന തന്ത്രമാണ് പയറ്റിയത്. എന്നാല്‍, 2019 ലെ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആ നീക്കം വേണ്ടത്ര ഫലം കണ്ടില്ല. 2023 ഏപ്രിലില്‍, ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അല്‍ഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയും ബിജെപി നീക്കം നടത്തി.
ഈസ്റ്റർ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രല്‍ സന്ദർശിച്ചതിനു പിന്നാലെയാണ്, അല്‍ഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ തൃശൂരിലെ ജയത്തില്‍ ക്രൈസ്തവ വോട്ടുകളും നിർണായകമായെന്ന തിരിച്ചറിവിലാണ് കേരളത്തില്‍ ചുവടുപ്പിക്കാൻ ജോർജ് കുര്യനെ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു.
ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ബിജെപി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സർക്കാർ ഡബിള്‍ എഞ്ചിനോടെ പ്രവർത്തിക്കണമെന്നാണ് സിപിഎം വിലയിരുത്തിയത്. പാർട്ടി ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോർന്നു. 11 സിറ്റിങ് മണ്ഡലങ്ങളില്‍ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി.
ജനവിശ്വാസം വീണ്ടെടുക്കാൻ സിപിഎം ആലോചിക്കുമ്പോള്‍, കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ തങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ബിജൈപിയെ സന്തോഷിപ്പിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ പതിനാറായിരത്തോളം വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂർക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779).
ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂർ(14117), ഒല്ലൂർ(10363), മണലൂർ(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു.
8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്.
2016ല്‍ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തും 2021ല്‍ നേമം ഉള്‍പ്പെടെ ഒമ്ബത് മണ്ഡലങ്ങളില്‍ രണ്ടാമതെത്തിയതുമായിരുന്നു ബിജെപിയുടെ മുൻകാല വലിയ മുന്നേറ്റം. 2016ല്‍ നേമത്ത് ഒ രാജഗോപാല്‍ ജയിച്ചു.
മഞ്ചേശ്വരം (കെ. സുരേന്ദ്രൻ 56781 ), കാസർകോഡ്(രവീശ തന്ത്രി കുണ്ടാർ 56120 ), വട്ടിയൂർക്കാവ് (കുമ്മനം രാജശേഖരൻ 43700 ), കഴക്കൂട്ടം (വി. മുരളീധരൻ 42732 ), ചാത്തന്നൂർ (ബി.ബി. ഗോപകുമാർ 33199 ), പാലക്കാട് (ശോഭ സുരേന്ദ്രൻ 40076 ), മലമ്പുഴ (സി. കൃഷ്ണകുമാർ 46,157 ) എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
സിഎസ്ഡിഎസ്-ലോകനീതി പോസ്റ്റ് പോള്‍ സർവേ പ്രകാരം വോട്ടിങ് രീതിയില്‍ വന്ന ചെറിയ വ്യത്യാസം കാരണമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയതെന്ന വിലയിരുത്തി. നായർ വിഭാഗത്തില്‍ പെട്ട ഭൂരിപക്ഷം പേരും (45%) ബിജെപി/ എൻഡിഎക്ക് വോട്ട് ചെയ്തു.
പരമ്പരാഗതമായി ഇടതുമുന്നണിയെ തുണയ്ക്കാറുള്ള ഈഴവ സമുദായത്തില്‍ വലിയൊരു വിഭാഗവും ബിജെപിക്ക് വോട്ട് കുത്തി (32%). എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ അത് സാരമായി ബാധിച്ചു. ഇതാദ്യമായി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകള്‍ (5%) ബിജെപിക്ക് പോയി.
വോട്ടിങ് പാറ്റേണിലെ ഈ മാറ്റം ഉണ്ടായിട്ടും, യുഡിഎഫ് തങ്ങളുടെ പരമ്പാരാഗത മുസ്ലിം, ക്രിസ്ത്യൻ, മറ്റുസമുദായ വോട്ടുവിഹിതം നിലനിർത്തി. അതാണ് 18 സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്. 2019ല്‍ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തില്‍ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു.
ബിജെപി 14.8 ശതമാനത്തില്‍ നിന്ന് 19.2 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്തുകയും ചെയ്തു. ചുരുക്കത്തില്‍ കേരളത്തില്‍, ബിജെപിക്ക് കാറ്റ് അനുകൂലമായി വീശുകയാണ്. നേമത്ത് മാത്രമല്ല, കേരളത്തിലാകെ നിയമസഭാ മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
അത് മുന്നില്‍ കണ്ടാണ് സുരേഷ് ഗോപിയുടെയും, ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനങ്ങള്‍. എല്‍ഡിഎഫും, യുഡിഎഫും ആ വെല്ലുവിളി തിരിച്ചറിഞ്ഞ് നടത്തുന്ന നീക്കങ്ങള്‍ ആശ്രയിച്ചിരിക്കും ഇരുമുന്നണികളുടെയും രാഷ്ട്രീയ ഭാവി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]