
തൊടുപുഴ: സി പി എം ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിലെത്തുന്നതോടെ ഇടുക്കിയിലെ സാഹചര്യം സംഭവബഹുലമായേക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെ തൊടുപുഴയിലെത്തുന്നത്. ഗവർണർ ഇടുക്കിയിലെത്തുന്നതിലുള്ള പ്രതിഷേധത്തിലാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഭൂമി – പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ് ഭവൻ മാർച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി പി എമ്മും എൽ ഡി എഫും പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളി നേരിടാൻ ഗവർണർ തീരുമാനിച്ചതോടെ സ്ഥിതിവിശേഷം എന്താകുമെന്ന് കണ്ടറിയണം.
ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടെത്തിരിക്കുന്നത്. പരമാവധി പ്രവർത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ അധ്യക്ഷൻ സണ്ണി പൈമ്പള്ളിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർക്കെതിരായ നിലപാട് കടുപ്പിക്കുമ്പോഴും ഹർത്താൽ സമാധാനപരമായിരിക്കുമെന്നാണ് ഇടത് മുന്നണിയുടെ ഉറപ്പ്. അതിനിടെ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സർക്കാരാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. അതിനിടെ ജില്ലിയിലെ ഹർത്താലിനെ തള്ളിപ്പറഞ്ഞ് യു ഡി എഫും രംഗത്തെത്തിയിട്ടുണ്ട്. സി പി എം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
Last Updated Jan 9, 2024, 2:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]