
ചെന്നൈ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനും യുട്യൂബറുമായ ഡാനിയേൽ ജാർവിൻ എന്ന ജാര്‍വോയെ ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജേഴ്സിയും ധരിച്ച് വിക്കറ്റ് വീഴുമ്പോള്‍ അടുത്ത ബാറ്ററെപ്പോലെയും ചിലപ്പോഴൊക്കെ ബൗളറായും ക്രീസിലേക്ക് ഇറങ്ങിവരാറുള്ള ജാര്‍വോയെ ഇംഗ്ലണ്ടില്‍ ശല്യക്കാരനായ ആരാധകനായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതേ ജാര്‍വോ ഇന്ന് ചെന്നൈയിലുമെത്തി.
ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ജാര്‍വോക്ക് അധികനേരം ഗ്യാലറിയില്‍ അടങ്ങിയിരിക്കാനായില്ല. ഇംഗ്ലണ്ട് ജേഴ്സിക്ക് പകരം ഇത്തവണ ഇന്ത്യന്‍ ജേഴ്സിയും ധരിച്ച് നേരെ ഗ്രൗണ്ടിലേക്കിറങ്ങി. ഒടുവില്‍ ഗ്രൗണ്ട് സ്റ്റാഫും വിരാട് കോലിയും ചേര്‍ന്ന് ജാര്‍വോയെ ഗ്രൗണ്ടില്‍ നിന്ന് കയറ്റിവിട്ടു. ഇന്ത്യയിലെ ഗ്രൗണ്ടുകളിലെല്ലാം കാണികള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ സുരക്ഷാ വേലിയുണ്ട്. എന്നിട്ടും ജാര്‍വോ എങ്ങനെ ഗ്രൗണ്ടിലിറങ്ങി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
2021ലെ ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവല്‍ ടെസ്റ്റിനിടെ ബൗളറായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ജാര്‍വോ തന്നെ പിടിക്കാന്‍ ശ്രമിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ ഇടിച്ചിരുന്നു. ലോർഡ്സിലും ലീഡ്സിലും സമാനമായ രീതിയിൽ ഇയാൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ലോര്‍ഡ്സില്‍ ഇന്ത്യുടെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ വിരാട് കോലിക്ക് പകരം നാലാം നമ്പറില്‍ കോലിയുടെ അതേ ജേഴ്സിയും ധരിച്ച് ആദ്യം ക്രീസിലെത്തിയത് ജാര്‍വോ ആയിരുന്നു. ഇതിന് പിന്നാലെ യോർക്ഷെയർ കൗണ്ടി, ലീഡ്സ് സ്റ്റേഡിയത്തിൽ ജാർവോയ്ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമല്ല ഫുട്ബോള്‍ ഗ്രൗണ്ടിലും ജാര്‍വോ ഇതുപോലെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയും ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.
Last Updated Oct 8, 2023, 4:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]