
മനുഷ്യക്കടത്തും ബാലപീഡനവും, ദുരൂഹത നിറഞ്ഞ ‘ലിറ്റിൽ സെന്റ് ജെയിംസ്’ ദ്വീപ്; എന്താണ് ട്രംപ് ഭയക്കുന്ന എപ്സ്റ്റീൻ ഫയൽസ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശതകോടീശ്വരൻ യുഎസ് പ്രസിഡന്റ് തമ്മിലുള്ള വാക്പോരിൽ ഉയർന്നുവന്ന പേരാണ് എപ്സ്റ്റീൻ ഫയൽസ് (Epstein Files). യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സ്റ്റീൻ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 2019ലാണ് അറസ്റ്റിലായത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും എപ്സ്റ്റീൻ നേരിട്ടിരുന്നു. ഈ കേസുകളിൽ ആഗോള തലത്തിൽ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉൾപ്പെടെ പലരും എപ്സ്റ്റീനുമായി ആഴത്തിൽ ബന്ധമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേസ് വന്നതിനുപിന്നാലെ, അത്ര പരിചയമുള്ള ബന്ധം അല്ലെന്ന വിശദീകരണമാണ് ട്രംപ് നടത്തിയത്. ജയിലിൽ കഴിയുന്നതിനിടെ എപ്സ്റ്റീൻ ജീവനൊടുക്കുകയും ചെയ്തു.
ആരാണ് ജെഫ്രി എപ്സ്റ്റീൻ?
1953 ജനുവരി 20ന് ന്യൂയോർക്ക് നഗരത്തിൽ ജനിച്ച എപ്സ്റ്റീൻ കരിയർ തുടങ്ങിയത് ഡാൽറ്റൻ സ്കൂളിലെ അധ്യാപകനായാണ്. 1976ൽ ബാങ്കിങ് ഫിനാൻസ് സെക്ടറിലേക്കു കടന്നു. വൈകാതെ സ്വന്തം കമ്പനി സ്ഥാപിച്ചു. സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ൽ ഫ്ലോറിഡയിലെ പാം ബീച്ചിലാണ് എപ്സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെൺകുട്ടിയെ എപ്സ്റ്റീൻ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നു കണ്ടെത്തി. പതിനാലു വയസുകാർ വരെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം. കുറ്റക്കാരനെന്നു കണ്ടെത്തി 2008ൽ ഫ്ലോറിഡ കോടതി എപ്സ്റ്റീനെ ശിക്ഷിച്ചു. വിവാദമായ ഒത്തുതീർപ്പിലെത്തിയതിനാൽ (പ്ലിയ ഡീൽ – പ്രതി കുറ്റം സമ്മതിച്ചാൽ ഇളവു നൽകുന്ന രീതി) ഈ കേസിൽ മാത്രമാണ് ശിക്ഷ ലഭിച്ചത്. 13 മാസങ്ങൾക്കുശേഷം എപ്സ്റ്റീൻ, ‘വർക് റിലീസി’ന്റെ (ജയിലിൽനിന്ന് പുറത്തിറങ്ങി മറ്റെവിടെയെങ്കിലും ജോലി ചെയ്യാം. ജോലി സമയം അവസാനിക്കുമ്പോൾ തിരിച്ചെത്തിയാൽ മതി) ഭാഗമായി പുറത്തിറങ്ങി.
ഫ്ലോറിഡയിലേക്കും ന്യൂയോർക്കിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികവൃത്തിക്കും മനുഷ്യക്കടത്തിനുമായി എത്തിച്ചെന്ന കേസിൽ 2019 ജൂലൈ ആറിന് എപ്സ്റ്റീനെ വീണ്ടും അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10ന് ഇയാൾ ജയിലിൽ വച്ച് മരിച്ചു. തൂങ്ങിമരണമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പല പ്രമുഖരുടെയും പേര് പുറത്തുവരാതിരിക്കാൻ ഇയാളെ കൊന്നതാണെന്നുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ തെളിവു ഉടൻ പുറത്തുവിടുമെന്ന് അന്വേഷണ ഏജൻസിയായ എഫ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു.
എന്താണ് എപ്സ്റ്റീൻ ഫയൽസ്?
ജെഫ്രി എപ്സ്റ്റീന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണ രേഖകളുടെ സംഗ്രഹമാണ് എപ്സ്റ്റീൻ ഫയലുകൾ. ആയിരക്കണക്കിന് പേജുകളുള്ള ഈ രേഖയിൽ, കേസിനെ സംബന്ധിച്ച വിവരങ്ങളും കോൺടാക്റ്റ് ബുക്കുകളും വിഡിയോ തെളിവുകളും ഉൾപ്പെടുന്നു. പല ഫയലുകളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ അതിൽ ആരെല്ലാം ഇനിയും ഉൾപ്പെട്ടിട്ടുണ്ട് എന്നതിനെ ചുറ്റിപറ്റി വലിയ രീതിയിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. രേഖകൾ പരസ്യമാക്കുന്നതിൽ തനിക്കു പ്രശ്നമില്ലെന്ന് ഒരിക്കൽ ട്രംപ് പറഞ്ഞിരുന്നു.
ട്രംപ് വൈറ്റ് ഹൗസിൽ അധികാരമേറ്റതിനു പിന്നാലെ യുഎസ് നീതിന്യായ വകുപ്പ് കേസുമായി ബന്ധപ്പെട്ട ചില ഫയലുകൾ പുറത്തുവിട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും മുൻപ് ചോർന്നതാണെങ്കിലും യുഎസ് സർക്കാർ ഒരിക്കലും ഇത് ഔപചാരികമായി പുറത്തുവിട്ടിട്ടില്ല.
എപ്സ്റ്റീൻ ഫയലിൽ എന്തെല്ലാം ഉണ്ടാകാം ?
∙ കുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ച ഉന്നതരുടെ പേരുവിവരങ്ങൾ അവരുടെ മറ്റു വിവരങ്ങൾ എന്നിവ
∙ രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാക്കാർ തുടങ്ങി പല പ്രമുഖരുടെയും പേരുകൾ ഉണ്ടായേക്കാം.
∙ എപ്സ്റ്റീന്റെ ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലേക്ക് അതിഥികളെ എത്തിച്ചിരുന്നതായി പറയപ്പെടുന്ന ‘ലോലിറ്റ എക്സ്പ്രസ്’ വിമാനത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നേക്കാം. ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലാണ് ബാലലൈംഗിക കുറ്റകൃത്യങ്ങൾ നടന്നതെന്നാണു പറയപ്പെടുന്നത്.
∙ എപ്സ്റ്റീന്റെ ക്ലയന്റുകൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നവരുടെ വിശദാംശങ്ങൾ ഉൾപ്പെട്ടേക്കാം.
∙ കേസിന്റെ വിചാരണയ്ക്കിടെ യുഎസ് കോടതി രേഖകളിൽ നേരത്തെ പ്രസിദ്ധീകരിച്ച ചില പേരുകളിൽ ബിൽ ഗേറ്റ്സ്, ലിയോനാർഡി ഡികാപ്രിയോ, പ്രിൻസ് ആൻഡ്രൂ, ഡേവിഡ് കോപ്പർഫീൽഡ്, സ്റ്റീഫൻ ഹോക്കിങ്, ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, നവോമി കാംബെൽ, മൈക്കൽ ജാക്സൺ എന്നിവരും ഉൾപ്പെടുന്നു.