
മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. മാധ്യമ പ്രൊഫഷണലുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗരേഖ ആവശ്യമാണെന്നും നിർദ്ദേശം. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണലുകൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങളിൽ അവരുടെ ഉറവിടങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളോ വിശദാംശങ്ങളോ ഉണ്ടായിരിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്ന് അന്വേഷണ ഏജൻസികളെ തടയാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. എന്നാൽ, മാർഗനിർദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകിയാൽ അത് അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ എന്തെല്ലാം മാർഗനിർദേശങ്ങൾ ഏർപ്പെടുത്താമെന്ന് നിർദേശിക്കാൻ കേന്ദ്ര സർക്കാരിന് കോടതി ഒരു മാസത്തെ സമയം നൽകി.
Story Highlights: Seizure Of Journalists’ Digital Devices A Serious Matter: Supreme Court
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net