
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടുതൽ ഇന്ത്യക്കാരെ മാലിദ്വീപിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിന്റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ് ഇന്ത്യ. ടൂറിസം, മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം എന്നിവയ്ക്കായി നിരവധി മാലിദ്വീപുകാർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മാലിദ്വീപ് പ്രസിഡന്റിന്റെ പ്രതികരണം.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മയിസു ഇന്ത്യയിലെത്തിയത്. ടൂറിസം മേഖലയിലും വികസനത്തിൻ്റെ വിവിധ മേഖലകളിലും ഇന്ത്യൻ നിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ സന്ദർശനം. വിനോദ സഞ്ചാരത്തിന് പുറമെ, സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളും നടന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ മാലിദ്വീപിലെ ഏതാനും ചില മന്ത്രിമാർ പരിഹസിച്ചിരുന്നു. ലക്ഷദ്വീപിൽ ടൂറിസം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ മാലിദ്വീപ് മന്ത്രിമാർ പരിഹസിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് ഇന്ത്യയിൽ വലിയ ജനരോഷത്തിന് കാരണമായി. ആയിരക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപിലേയ്ക്കുള്ള യാത്രകൾ റദ്ദാക്കി. ഇതോടെ ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന മാലിദ്വീപിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചു. പിന്നീട്, മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ സർക്കാരിൻ്റെ കാഴ്ചപ്പാടല്ലെന്ന് പറഞ്ഞ് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് മന്ത്രിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനായി മുഹമ്മദ് മുയിസു ഉടൻ ഇന്ത്യയിലേക്ക് പോകുമെന്ന സർക്കാർ പ്രഖ്യാപനം എത്തിയ അതേ ദിവസം തന്നെ വിവാദ പ്രസ്താവനകൾ നടത്തിയ രണ്ട് മന്ത്രിമാർ രാജി വെയ്ക്കുയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]