
ആലപ്പുഴ: അത്യുത്പാദന ശേഷിയുള്ള രണ്ട് തരം പുതിയ നെൽവിത്തുകൾ വികസിപ്പിച്ച് ആലപ്പുഴ മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥൻ നെൽവിത്ത് ഗവേഷണ കേന്ദ്രം. പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകൾ. കുട്ടനാട്ടിലെ കർഷകർക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് പുതിയ ഇനം നെൽവിത്തുകൾ. പതിനെട്ടു വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് മങ്കൊമ്പിലെ നെൽവിത്ത് ഗവേഷണ കേന്ദ്രം പുതിയതായി രണ്ടിനം നെൽ വിത്തുകൾ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത നെൽവിത്തുകൾ സംയോചിപ്പിച്ചായിരുന്നു പരീക്ഷണം.
ഉമ, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ സംയോചിപ്പിച്ചാണ് ആദ്യ ഉണ്ടാക്കിയത്. തവിടിന്റെ അംശം കുറഞ്ഞ ആദ്യത്തെ വെള്ള അരിയാണ് ആദ്യ. 125 ദിവസമാണ് പാകമെത്താനുള്ള കാലയളവ്. വെള്ളപ്പൊക്കത്തെ അതി ജീവിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കായൽ നിലങ്ങളും, കരി നിലങ്ങളും നിറഞ്ഞ കുട്ടനാട് പോലുള്ള ഇടങ്ങളിൽ കൃഷിക്ക് ഏറെ ഉത്തമമാണിതെന്ന് മങ്കൊമ്പിലെ നെൽവിത്ത് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സുരേന്ദ്രൻ പറയുന്നു.
ഗുണ നിലവാരം കണക്കിലെടുത്ത് ഉമ ജ്യോതി നെൽവിത്ത്കൾ സംയോചിപ്പിച്ച് ഉത്പാദിപ്പിച്ചെടുത്ത ഇനമാണ് പുണ്യ. 105 ദിവസമാണ് മൂപ്പ്. മങ്കൊമ്പിലെ നെൽവിത്ത് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിത്തിനങ്ങളിൽ 24, 25 ഇനങ്ങളാണ് ആദ്യയും പുണ്യയും. പുതിയ ഇനം നെൽ വിത്തുകൾ സീഡ് കോർപറേഷന് നൽകും. അവിടെ നിന്ന് കൂടുതൽ നെല്ല് ഉത്പാതിപ്പിച്ച ശേഷം മാത്രമേ ഇത് കർഷകരിലേക്ക് എത്തുകയുള്ളു. അങ്ങനെ കർഷകരിലേക്ക് ഈ വിത്തുകൾ എത്താൻ കുറഞ്ഞത് ഒരു വർഷക്കാലം എങ്കിലും സമയം എടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]