
ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം: ഗാനമേള ട്രൂപ്പ്, ക്ഷേത്ര ഉപദേശക സമിതി, ആഘോഷ കമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കടയ്ക്കൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പൊലീസ് നടപടി. ഗാനമേള നടത്തിയവരെ ഒന്നാം പ്രതിയാക്കി കടയ്ക്കൽ കേസെടുത്തു. ക്ഷേത്ര ഉപദേശക സമിതിയെ രണ്ടാം പ്രതിയാക്കിയും ഉത്സവ ആഘോഷ കമ്മിറ്റിയെ മൂന്നാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര പരിസരത്ത് കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിരുന്നു.
ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ക്ഷേത്രത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ പ്രവർത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടും. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഗാനമേള സംഘങ്ങളും ശ്രദ്ധിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റൻറ് കമ്മിഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതിയും രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നുമാണ് വിശദീകരണം.
അതേസമയം, ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങൾ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോൺസർ ചെയ്തത്. അവർ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിർദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതർ പറയുന്നു.