വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദേശത്തിന് പിന്നാലെ യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. യുഎസിന്റെ സി-17 വിമാനമാണ് ആദ്യ സംഘം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യുഎസിൽ ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയായതിനാൽ കുറഞ്ഞത് 24 മണിക്കൂറിനുശേഷമായിരിക്കും വിമാനം തിരികെയെത്തുക.
7.25 ലക്ഷം ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് അനധികൃത കുടിയേറ്റക്കാർ കൂടുതൽ. മലയാളികൾ കുറവാണ്. മടങ്ങുന്നവരുടെ എണ്ണം 30,000 വരെയാകാം. രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നതാണ് വലിയ വെല്ലുവിളി. മൊത്തം അനധികൃത കുടിയേറ്റക്കാർ 15 ലക്ഷത്തോളമാണ്. മടങ്ങുന്നവരുടെ എണ്ണത്തിൽ മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ് ഇന്ത്യ.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഈ മാസം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 13ന് വാഷിംഗ്ടൺ ഡിസിയിൽ വച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്രാൻസിൽ 10,11 തീയതികളിൽ നടക്കുന്ന എഐ ഉച്ചകോടിക്ക് ശേഷമായിരിക്കും മോദി വാഷിംഗ്ടണിലേക്ക് പോകുന്നത്. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. വൈറ്റ് ഹൗസിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. താരിഫ് വിഷയം, അനധികൃത കുടിയേറ്റം എന്നിവയിൽ ഇരുനേതാക്കളും ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]