
ജീവിതം ഇരുട്ടിലായി, പട്ടിണികിടന്ന് മരണം; കേഡലിനോട് അപേക്ഷിച്ചിട്ടും സ്വത്തുക്കൾ എഴുതി നൽകിയില്ല, ഉറ്റവരില്ലാതെ സംസ്കാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നന്തന്‍കോട് കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ കുടുംബത്തില്‍ അവശേഷിച്ചിരുന്ന അമ്മാവന് ജോസ് സുന്ദരം മരിച്ചത് യാതനകൾ നിറഞ്ഞ ജീവിതത്തിനൊടുവിൽ. ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേഡലിന്റെ അമ്മയ്ക്ക് ഇഷ്ടദാനം എഴുതിക്കൊടുത്തതോടെ അവസാനകാലത്ത് പട്ടിണികിടന്നാണ് ജോസ് മരിച്ചത്. കേസില്‍ ജീന്സണു വിധിച്ച പിഴത്തുകയായ 15 ലക്ഷം ജോസിനു നല്‍കണമെന്നു കോടതി വിധിച്ചെങ്കിലും അതും കിട്ടിയിരുന്നില്ല.
പിതാവ് പ്രഫ. രാജ് തങ്കം, അമ്മ ഡോ.ജീന്‍ പത്മ, സഹോദരി കാരലിന്, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയപ്പോള്‍ ജീനിന്റെ സഹോദരന് ജോസിന്റെ ജീവിതമാണ് ഇരുട്ടിലായത്. ജീവിതസായാഹ്നത്തില്‍ സഹോദരി തുണയാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം നഗരത്തിന്റെ കണ്ണായ സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വീടും സ്ഥലവും കൂടി ജോസിനു നഷ്ടമായിരുന്നു. ഒടുവില്‍ മൃതദേഹം സ്വന്തം വീട്ടിലേക്കു പോലും കൊണ്ടുവരാതെ സംസ്കാരം നടത്തുകയായിരുന്നു. ജയിലില്‍നിന്ന് കേഡലിനെയും എത്തിച്ചില്ല.
എന്‍ജിനീയറിങ് ബിരുദധാരിയായിരുന്ന ജോസിന് പൊതുമരാമത്ത് വകുപ്പില്‍ ജോലി ലഭിച്ചതായിരുന്നു. അതു വേണ്ടെന്ന് വച്ചാണ് വീട്ടുകാര്യങ്ങള്‍ നോക്കി ജീവിച്ചത്. വിവാഹവും കഴിച്ചിരുന്നില്ല. കൊലപാതകത്തിനു 3 മാസം മുന്‍പ് സഹോദരി ജീന്‍ പത്മയ്ക്ക് തന്റെ പേരിലുള്ള 4 സെന്റും വീടും ജോസ് ഇഷ്ടദാനമായി കൈമാറിയിരുന്നു. തന്റെ ചെലവുകള്‍ക്കായി പ്രതിമാസം 50,000 രൂപ നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാല്‍, ഇതിന്റെ മൂന്നാംമാസം അമ്മയടക്കമുള്ളവരെ കേഡല്‍ കൊലപ്പെടുത്തിയതോടെ ജോസ് വഴിയാധാരമായി. ആരോരുമില്ലാത്ത ഇദ്ദേഹത്തിനു വീടും സ്ഥലവും നഷ്ടമായി. ജീനിന് അവ നല്കിയതു വഴിയുള്ള വരുമാനവും നിലച്ചു.
രോഗബാധിതനായി വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ജോസ് വീടും സ്ഥലവും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കേഡല്‍ വഴങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജോസ് കഴിഞ്ഞിരുന്നത്. കൂട്ടക്കൊലപാതകത്തിനു പിന്നാലെ കേഡല്‍, ജോസിനെയും വകവരുത്താന്‍ പദ്ധതിയിട്ടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടക്കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു രാത്രി പത്തരയോടെ കേഡല്‍ മതില് ചാടിക്കടന്ന് ജോസിന്റെ വീട്ടിലെത്തിയിരുന്നു. അന്നു രാത്രി കേഡലിനെ കണ്ടതും കയ്യില്‍ പൊള്ളലേറ്റതും സാക്ഷിമൊഴിയായി ജോസ് കോടതിയെ അറിയിച്ചത് കേസില്‍ നിര്‍ണായകമായിരുന്നു.