
തിരുവനന്തപുരം : ചരിത്രനേട്ടം സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാംസ്ഥാനത്ത് എത്തി. ട്രയൽ റൺ തുടങ്ങി എട്ടുമാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നുമാസവും മാത്രം പിന്നിട്ട പദ്ധതിയുടെ നേട്ടം വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടി.ഇ.യു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢ നിശ്ചയത്തോടെ സർക്കാർ മുന്നോട്ടുപോകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.