
1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ ഏറെ പുതുമകൾ നിറഞ്ഞ ചിത്രമായിരുന്നു: പ്രേംനസീർ വില്ലൻ:ബ്രഹ്മാനന്ദൻ, എം ജി രാധാകൃഷ്ണൻ എന്നീ ഗായകരുടെ രംഗപ്രവേശം: പിന്നീട് എം.ജി.രാധാകൃഷ്ണന് സംഭവിച്ചത് ഇങ്ങനെ….
കോട്ടയം: 1969-ലാണ് ജി വിവേകാനന്ദന്റെ പ്രശസ്ത നോവൽ “കള്ളിച്ചെല്ലമ്മ ” ശോഭന പരമേശ്വരൻ നായർ ചലച്ചിത്രമാക്കുന്നത്.
ഒട്ടേറെ പുതുമകളുമുണ്ടായിരുന്ന
ചിത്രമായിരുന്നു കള്ളിച്ചെല്ലമ്മ . മലയാളത്തിലെ ആദ്യത്തെ ഓർവോ കളർ ചലച്ചിത്രം , പ്രേമനായകനായ പ്രേംനസീറിന്റെ വില്ലനായിട്ടുള്ള പകർന്നാട്ടം ,
ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ രംഗപ്രവേശം എല്ലാം കള്ളിച്ചെല്ലമ്മയുടെ പ്രത്യേകതകൾ ആയിരുന്നു.
ബ്രഹ്മാനന്ദനോടൊപ്പം മറ്റൊരു പുതിയ ഗായകനും ഈ ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു.
“ഉണ്ണി ഗണപതിയെ
വന്നു വരം തരണേ…”
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്ന ഗാനം പാടിക്കൊണ്ട് രംഗത്തെത്തിയ ആ പുതുമുഖത്തിൻ്റെ പേര്
എം ജി രാധാകൃഷ്ണൻ .
തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഉദയായുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി “എന്ന ചിത്രത്തിലെ
“പല്ലനയാറിൻ തീരത്ത്
പത്മ പരാഗ കുടീരത്തിൽ”
അസീം കമ്പനിയുടെ “ശരശയ്യ ”
എന്ന ചിത്രത്തിലെ
“ശാരികേ ശാരികേ
സിന്ധു ഗംഗാ നദി …., ”
“മഴക്കാറ്” എന്ന ചിത്രത്തിലെ “വൈക്കത്തപ്പനും ശിവരാത്രി”
എന്നിങ്ങനെ ഏതാനും ഗാനങ്ങൾ രാധാകൃഷ്ണൻ ആലപിച്ചുവെങ്കിലും ഗായകനെന്ന നിലയിൽ
എം ജി രാധാകൃഷ്ണന് മലയാളസിനിമയിൽ ഒരു മേൽവിലാസം കണ്ടെത്താനായില്ല.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായ മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാകാരി കമലമ്മയുടേയും മകനായ എം.ജി.രാധാകൃഷ്ണൻ പ്രസിദ്ധ സംഗീതജ്ഞ ഡോക്ടർ കെ. ഓമനക്കുട്ടിയുടേയും ഗായകൻ
എം ജി ശ്രീകുമാറിന്റേയും സഹോദരനും കൂടിയാണ്.
സംഗീത പാരമ്പര്യം സിരകളിലോടുന്ന അദ്ദേഹം അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറായില്ല.
ആകാശവാണിയിൽ ആർട്ടിസ്റ്റായി ജോലിക്കു കയറിയ രാധാകൃഷ്ണൻ പിന്നീട് ലളിതഗാനങ്ങളിലൂടെ റേഡിയോ ശ്രോതാക്കളുടെ ഇഷ്ട സംഗീതസംവിധായകനായി തീർന്നു.
എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ആകാശവാണിയിലെ ലളിതഗാനങ്ങൾക്ക് ലക്ഷക്കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു.
“ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ ….” “രാമായണക്കിളി ശാരിക പൈങ്കിളി
രാജീവനേത്രനെ കണ്ടോ
എന്റെ രാഗവിലോലനെ കണ്ടോ ….” എന്നീ ലളിത ഗാനങ്ങൾ എം ജി രാധാകൃഷ്ണനെ സംഗീത പ്രേമികളുടെ പ്രിയങ്കരനാക്കി .
പിന്നീട് ജി അരവിന്ദന്റെ ” തമ്പ് “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം ചലച്ചിത്ര സംഗീത സംവിധാനരംഗത്തേയ്ക്കും ചുവടു വെച്ചു.
കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ചിത്ര, ഗായകൻ വേണുഗോപാൽ , അരുന്ധതി എന്നിവരെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തുന്നത് എം ജി രാധാകൃഷ്ണനായിരുന്നു.
അച്ഛനെയാണെനിക്കിഷ്ടം , അനന്തഭദ്രം എന്നീ ചിത്രങ്ങളിലെ സംഗീതസംവിധാനത്തിന് രണ്ടു തവണ സംസ്ഥാന ഗവൺമെന്റിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്.
ഏകദേശം മുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഇദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ ഒന്നു കണ്ണോടിക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ .
“ഓ മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ …”
( ഞാൻ ഏകനാണ് )
“മൗനമേ നിറയും മൗനമേ…”
( തകര )
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ …. ”
(ചാമരം )
“അമ്പലപ്പുഴ
ഉണ്ണിക്കണ്ണനോടു നീ ..”
(അദ്വൈതം )
“പഴം തമിഴ്പാട്ടിഴയും ശ്രുതിയിൽ …. ”
( മണിച്ചിത്രത്താഴ് )
“സൂര്യകിരീടം വീണുടഞ്ഞു …”
(ദേവാസുരം )
“കാനകപ്പെണ്ണ് ചെമ്പരത്തി …”
(തമ്പ് )
” മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ…”
(ആരവം )
” ഇണക്കമാണോ
പിണക്കമാണോ …”
( അനന്തഭദ്രം )
“ഹരിചന്ദന മലരിലെ മധുവായ് . ”
(കണ്ണെഴുതി പൊട്ടുതൊട്ട് )
“ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ … ”
(ജാലകം )
“നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ (അഗ്നിദേവൻ )
“പോരു നീ വാരിളം ചന്ദ്രലേഖേ …”
(കാശ്മീരം )
“അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ … ”
( സർവ്വകലാശാല )
“ഓടിയോടികളി ആനന്ദ കുട്ടികളെ …”
(കുമ്മാട്ടി )
“കാറ്റേ നീ വീശരുതിപ്പോൾ … ”
( കാറ്റ് വന്ന് വിളിച്ചപ്പോൾ )
“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന … ”
(രാക്കുയിലിൻ രാഗസദസ്സിൽ )
“എന്തമ്മേ ചുണ്ടത്ത് മല്ലി കൊളുന്ത് … ”
(കുലം )
തുടങ്ങിയ തേനൂറുന്ന ഗാനങ്ങളെല്ലാം എം.ജി.രാധാകൃഷ്ണന്റെ ഹൃദയമുരളിയിലൂടെ ഒഴുകി വന്നവയാണ് .
1940 ജൂലൈ 29 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച
എം ജി രാധാകൃഷ്ണൻ
2010 ജൂലൈ 2-നു് കരൾ രോഗത്തെ തുടർന്നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മദിനമാണിന്ന്.
ഹരിചന്ദനമലരിലെ മധു പോലെ മധുര മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച ഈ സംഗീതസംവിധായകന്റെ മറ്റൊരു ഓർമ്മദിനം കൂടെ ആരവങ്ങളില്ലാതെ കടന്നുപോവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]